കൊച്ചി: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ചൂട് ക്രമാതീതമായി വർധിക്കുന്നതിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി. മധ്യകേരളത്തിൽ കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലും വടക്കൻ മേഖലയിൽ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലും താപനില രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്.
ഈ നാലു ജില്ലകളിലും അന്തരീക്ഷ ഊഷ്മാവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാരമായ വർധനയാണ് ഉണ്ടായത്. നിലവിലെ സാഹചര്യം അനുസരിച്ച് വേനൽ മഴ ലഭിക്കുംവരെ ഈ നില തുടരാനാണ് സാധ്യതയെന്നു കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയിലെ ഹസാഡ് അനലിസ്റ്റ് ഫഹദ് മർസൂഖ് അറിയിച്ചു.
സംസ്ഥാനത്ത്, പ്രത്യേകിച്ച് തീരദേശ മേഖലയിലുള്ള ജനങ്ങൾ സൂര്യാഘാതം പോലുള്ളവയെ പ്രതിരോധിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതിനാൽ സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങളിൽനിന്നു രക്ഷനേടാൻ ജാഗ്രതാനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്. 65 വയസിനു മുകളിലുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിനജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ലഭ്യമാക്കണമെന്നും കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം അതിരാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കേണ്ടതാണെന്നും നിർദേശമുണ്ട്.
ചൂട് കനക്കുന്നു; ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അഥോറിറ്റി
12:32 AM Feb 26, 2020 | Deepika.com