ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 21-ാമത് ബൈബിൾ കണ്‍വൻഷനു പാറേൽപ്പള്ളി മൈതാനത്ത് തുടക്കമായി. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധകുർബാന അർപ്പിച്ചശേഷം കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. വെല്ലുവിളിയാകുന്ന വചനത്തെ ഹൃദയത്തിൽ സ്വന്തമാക്കി ജീവിതത്തെ നവീകരണത്തിലേക്കും മാനസാന്തരത്തിലേക്കും നയിക്കണമെന്ന് മാർ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു.
ജീവിതത്തിന്റെ വ്യഗ്രതയിൽ നാം ദൈവത്തെ കണ്ടില്ലെന്നു നടിച്ച് ആത്മീയ തളർവാദം നേരിട്ടവരും മനഃസാക്ഷി നഷ്ടപ്പെട്ടവരുമായി മാറിയിരിക്കുകയാണ്. ദൈവത്തേയും മനുഷ്യനേയും സ്നേഹിക്കാൻ നമുക്ക് കഴിയണമെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു. വികാരിജനറാൾ മോണ്‍.തോമസ് പാടിയത്ത്, ഫാ. ജെന്നി കായംകുളത്തുശേരി, ഫാ. കുര്യൻ പുത്തൻപുര, ഫാ. ജേക്കബ് വാരിക്കാട്ട് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഫാ. ഡാനിയേൽ പൂവണ്ണത്തിൽ വചന പ്രഘോഷണം നടത്തി. ദൈവവചനം ശരിയായി ഉൾക്കൊള്ളാൻ ഹൃദയങ്ങളും മനസും തുറക്കണമെന്ന് അദ്ദേഹം പറഞ്ഞു. 29വരെ തീയതികളിൽ വൈകുന്നേരം 3.30ന് ജപമാല, നാലിന് വിശുദ്ധകുർബാന, 5.30ന് വചനപ്രഘോഷണം. രാത്രി ഒന്‍പതിന് സമാപനം എന്നക്രമത്തിലാണ് കണ്വൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും. നാളെ വൈകുന്നേരം നാലിന് വിശുദ്ധകുർബാന അതിരൂപത വികാരിജനറാൾ മോണ്‍. തോമസ് പാടിയത്ത്. 28ന് രാവിലെ പത്തുമുതൽ ഉച്ചക്ക് ഒന്നുവരെ സീനിയർ സിറ്റിസണ്‍ സംഗമം നടക്കും. വൈകുന്നേരം നാലിന് വിശുദ്ധകുർബാന- പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. 5.30ന് വചനപ്രഘോഷണം. 29ന് രാവിലെ പത്തിന് സന്യസ്ത സംഗമം. വൈകുന്നേരം നാലിന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധകുർബാനയർപ്പിക്കും.
ചങ്ങനാശേരി അതിരൂപത ബൈബിൾ കണ്‍വൻഷനു പാറേൽ പള്ളി മൈതാനത്ത് തുടക്കമായി
12:30 AM Feb 26, 2020 | Deepika.com