കൊച്ചി: പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാനസർക്കാർ രൂപീകരിച്ച പ്രവാസി കമ്മീഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് പ്രവാസി ഇന്ത്യൻ ലീഗൽ സർവീസസ് സൊസൈറ്റി. നാട്ടിലും വിദേശത്തുമായി പ്രവാസി മലയാളികളുടെ നിരവധി കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇവയ്ക്കൊക്കെ വൈകാതെ പരിഹാരം കണ്ടെത്തണമെങ്കിൽ കമ്മീഷൻ കാലതാമസം കൂടാതെ സിറ്റിംഗ് നടത്തണം.
നിലവിൽ ആറുമാസം കൂടുന്പോഴാണ് സിറ്റിംഗ്. ഇത് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് തടസം സൃഷ്ടിക്കുന്നു. തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് നിലവിൽ സിറ്റിംഗ് നടത്തുന്നത്. കൂടുതൽ പ്രവാസികൾ മലബാർ മേഖലയിൽ നിന്നായതിനാൽ കോഴിക്കോടുകൂടി സിറ്റിംഗ് നടത്തണമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിക്ഷേപതട്ടിപ്പുകൾ, വിദേശത്തുനിന്ന് പണം വഞ്ചിച്ച് നാട്ടിലെത്തുന്നവർ, വിസ തട്ടിപ്പുകൾ തുടങ്ങിയവയ്ക്കെതിരേ കമ്മീഷൻ സ്വമേധയാ ഇടപെട്ട് കേസ് എടുക്കാനും കബളിപ്പിക്കപ്പെട്ടവർക്ക് നീതി ലഭ്യമാക്കാനും നടപടി എടുക്കേണ്ടതുണ്ട്.
വിദേശത്തുനിന്ന് പണം തട്ടിച്ച് നാട്ടിലെത്തുന്നവരെ അറസ്റ്റ് ചെയ്യാൻ കമ്മീഷന് അധികാരം നൽകണം. വിദേശത്ത് താമസിക്കുന്ന മലയാളികളോടൊപ്പം കേരളം വിട്ട് അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളെകൂടി പ്രവാസി കമ്മീഷന്റെ പരിധിയിൽ കൊണ്ടുവരണം. വിദേശത്ത് ജയിലുകളിൽ കഴിയുന്ന മലയാളികളെ രക്ഷിക്കാൻ എംബസികളോട് നിർദേശിക്കാനുള്ള അധികാരങ്ങൾകൂടി കമ്മീഷന് നൽകാൻ സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
ചെയർമാൻ അഡ്വ.ഷാനവാസ് കാട്ടകത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.അഹമ്മദ് മാമൻ, അഡ്വ.കെ.എസ്.എ. ബഷീർ, അഡ്വ.ബി.എസ്.ബീന എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രവാസി കമ്മീഷൻ പ്രവർത്തനം കാര്യക്ഷമമാക്കണം: പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി
12:30 AM Feb 26, 2020 | Deepika.com