തിരുവനന്തപുരം: കെഎഎസ് പരീക്ഷാചോദ്യപേപ്പർ തയാറാക്കുന്നവരുമായി ചില കോച്ചിംഗ് സെന്ററുകൾക്കു ബന്ധമുണ്ടെന്ന പരാതിയിൽ തിരുവനന്തപുരത്തെ രണ്ട് കോച്ചിംഗ് സെന്ററുകളിൽ നിന്നു വിജിലൻസ് കൂടുതൽ തെളിവെടുത്തു. ഇതിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണത്തിനും തീരുമാനമായി.
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങളുടെ ഉടമകളിൽനിന്നാണ് തെളിവെടുപ്പു നടത്തിയത്. ഇന്നലെ ചേർന്ന പിഎസ്സി യോഗം കോച്ചിംഗ് സെന്ററുകളിൽ പിഎസ്സിയുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയാൻ തീരുമാനിച്ചു. പിഎസ്സി കോച്ചിംഗ് സെന്റർ എന്നു ബോർഡ് വച്ചാൽ പോലീസിൽ പരാതി നല്കാനും തീരുമാനിച്ചു. തലസ്ഥാനത്ത് ഇന്നലെ വിജിലൻസ് നടത്തിയ ചോദ്യം ചെയ്യലിൽ വീറ്റോ എന്ന സ്ഥാപനത്തിന്റെ ഉടമ അജിതയുടെ ഭർത്താവ് തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിലെ ട്രേഡ്സ്മാനാണെന്നും ഇദ്ദേഹം 2015 മുതൽ കോച്ചിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി.
എന്നാൽ, 2019 നവംബർ മുതൽ മാത്രമാണ് സർക്കാർ സർവീസിൽ നിന്ന് അവധി എടുത്തതായി കണ്ടെത്തിയിട്ടുള്ളത്. വീറ്റോയുടെ സഹ ഉടമ രാധാകൃഷ്ണപിള്ളയുടെ ബന്ധുവും സർക്കാർ ഉദ്യോഗസ്ഥനുമായ രഞ്ജനും സ്ഥാപനവുമായി ബന്ധമുണ്ടെന്നു വിജിലൻസിന് തെളിവുകൾ ലഭിച്ചു. പൊതുഭരണവകുപ്പിൽ നിന്നു ഡെപ്യൂട്ടേഷനിൽ മുന്നാക്ക വികസന കോർപറേഷനിൽ ജോലി ചെയ്യുന്ന ഇദ്ദേഹം അവധി എടുക്കാതെയാണ് വീറ്റോയ്ക്കായി പ്രവർത്തിച്ചതെന്നും വിജിലൻസ് പറയുന്നു. മറ്റൊരു സ്ഥാപനമായ ലക്ഷ്യയുമായി ബന്ധമുള്ള ഷിബു എന്ന സർക്കാർ ഉദ്യോഗസ്ഥൻ 2012 മുതൽ അവധിയിലാണ്. അഞ്ചു കൊല്ലത്തിനു ശേഷം വീണ്ടും ഇദ്ദേഹം അവധി നീട്ടിയതിനെക്കുറിച്ചും വിജിലൻസ് അന്വേഷിക്കും.
പിഎസ്സി കോച്ചിംഗ് സെന്ററുകൾ: വിശദമായ അന്വേഷണം വരുന്നു
01:18 AM Feb 25, 2020 | Deepika.com