തിരുവനന്തപുരം: മുന്നണിക്കുള്ളിലെ അനിശ്ചിതത്വങ്ങൾക്കും പാർട്ടികൾക്കുള്ളിലെ തർക്കങ്ങൾക്കുമിടയിൽ യുഡിഎഫ് നേതൃയോഗം ഇന്നു ചേരുന്നു. മുന്നണിയുടെ പോക്കിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇന്നലെ രംഗത്തു വന്നതോടെ കോണ്‍ഗ്രസ് നേതൃത്വം സമ്മർദത്തിലായിരിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിയുടെ രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള അവസരം മുന്നണി നേതൃത്വം നഷ്ടപ്പെടുത്തിയെന്നാണ് ലീഗിന്റെ വിമർശനം. മുന്നണിയിലെയും പാർട്ടികളിലെയും തമ്മിലടി മുന്നണിക്കു ദോഷം ചെയ്യുമെന്ന നിലപാടാണ് ലീഗിനുള്ളത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരിൽക്കണ്ട് കുഞ്ഞാലിക്കുട്ടി അതൃപ്തി അറിയിച്ചു.
പൗരത്വ നിയമ ഭേദഗതി പോലുള്ള വിഷയങ്ങളിൽ പോലും ഒരേ അഭിപ്രായത്തോടെ പ്രക്ഷോഭരംഗത്തു നിൽക്കാൻ കോണ്‍ഗ്രസിനു കഴിഞ്ഞില്ലെന്ന അഭിപ്രായമാണ് ലീഗിനുള്ളത്. ഈ വിഷയത്തിൽ മുസ്ലിം സമുദായത്തിൽ സിപിഎം സ്വാധീനം വർധിപ്പിക്കുന്നു എന്ന ആശങ്കയും ലീഗിനുണ്ട്. ഈ സാഹചര്യത്തിലാണ് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്നു ലീഗ് മുന്നറിയിപ്പിന്റെ ഭാഷയിൽ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങൾക്കകം നടക്കാനിരിക്കെ മുന്നണി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നാണ് അവരുടെ അഭിപ്രായം.
കേരള കോണ്‍ഗ്രസിലെ ഭിന്നതയും മുന്നണി യോഗത്തിൽ ചർച്ചയായേക്കാം. പി.ജെ. ജോസഫിന്റെയും ജോസ് കെ. മാണിയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ പരസ്പരം പോരടിച്ചു നിൽക്കുന്നത് മുന്നണിയെ ദോഷകരമായി ബാധിക്കുന്നു എന്ന അഭിപ്രായം പൊതുവേ മുന്നണിക്കുള്ളിലുണ്ട്. ഇവരുടെ പോര് പാലായിൽ പരാജയത്തിനു കാരണമായി.
കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കെ പാലാ ആവർത്തിക്കാൻ പാടില്ലെന്ന അഭിപ്രായം കോണ്‍ഗ്രസിലും മുന്നണിയിലും പ്രബലമാണ്.
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസിലും ശക്തിപ്പെട്ടു വരുന്നുണ്ട്. കുട്ടനാട് സീറ്റിനായി കോണ്‍ഗ്രസിലെ ചില നേതാക്കൾ കരുനീക്കം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പാർട്ടി തലത്തിലോ മുന്നണി തലത്തിലോ ഇതു സംബന്ധിച്ച ചർച്ചകളോ ആലോചനകളോ ഇനിയും നടന്നിട്ടുമില്ല.
കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗവും ഒരുമിച്ചു പോകണമെന്ന അഭിപ്രായമാണ് മുന്നണി നേതൃത്വം ഇതുവരെ കൈക്കൊണ്ടിട്ടുള്ളത്. ഇതിനായി അവർ നേരിട്ടും ചില മധ്യസ്ഥർ വഴിയും ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ ഫലമൊന്നുമുണ്ടായിട്ടില്ല. ഇനി ഈ വഴിക്കു മുന്നണി നേതൃത്വത്തിനു വലിയ പ്രതീക്ഷയുമില്ല. കേരള കോണ്‍ഗ്രസ് വിഷയത്തിൽ മുന്നണി നേതൃത്വം വിഷമസന്ധിയിലാണ്.
കേരള കോണ്‍ഗ്രസിലെ പോര് ഇന്നത്തെ നിലയിൽ തുടർന്നാൽ മധ്യതിരുവിതാംകൂറിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിയുടെ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന ഭയം മുന്നണി നേതൃത്വത്തിനുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കത്തിലേക്കു മുന്നണി നേതൃത്വം കടക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച ആലോചനകളും ഇന്നത്തെ യോഗത്തിലുണ്ടായേക്കും.
കെപിസിസി യോഗം മാർച്ച് 11ന്
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും സംയുക്തയോഗം മാർച്ച് 11ന് രാവിലെ 10ന് കെപിസിസി ഓഫീസിൽ ചേരുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
മുന്നണിയുടെ നിലപാടുകളിൽ അതൃപ്തി പ്രകടിപ്പിച്ച് മുസ്ലിം ലീഗ്
01:18 AM Feb 25, 2020 | Deepika.com