മറയൂർ പഞ്ചായത്തംഗവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉഷ തന്പിദുരയുടെ പിതാവാണ് കൊല്ലപ്പെട്ട മാരിയപ്പൻ. മറയൂർ - കാന്തല്ലൂർ റോഡിൽ ബാബുനഗർ കോളനിക്കു സമീപം ഇറിഗേഷൻ കോന്പൗണ്ടിനു പിന്നിലായി ടിഎൽബി കനാലിന്റെ അരികിൽ ചാക്കിൽകെട്ടി തള്ളിയ നിലയിലായിരുന്നു മൃതദേഹം.
അൻപിന്റെ വീടിനു മുൻപിലുള്ള മുറിയിലാണ് മരപ്പണിക്കാരനായ മിഥുൻ വാടകയ്ക്കു താമസിക്കുന്നത്. ഈ വീടിന്റെ മുൻവശം കഴുകി വൃത്തിയാക്കിയ നിലയിലും കണ്ടെത്തി.
കൊലപാതകത്തെകുറിച്ചു പോലീസ് പറയുന്നതിങ്ങനെ: വത്തൽകുണ്ടിൽനിന്നു മറയൂരിൽ മടങ്ങിയെത്തിയ മാരിയപ്പൻ അൻപഴകന്റെ വീട്ടിലെത്തി മദ്യംവാങ്ങി അൻപഴകൻ, മിഥുൻ എന്നിവരോടൊപ്പം കഴിച്ചു. നന്നായി മദ്യപിച്ച മൂവരും അൻപഴകന്റെ വീട്ടിൽ ടിവി കണ്ടുകൊണ്ടിരിക്കവേ വീണ്ടും മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ടു തർക്കമുണ്ടായി. തുടർന്നു പ്രതികൾ മാരിയപ്പന്റെ വായ് പൊത്തിപ്പിടിച്ചു മുറിയിലുണ്ടായിരുന്ന വാക്കത്തികൊണ്ട് നിർത്താതെ കുത്തുകയും വെട്ടുകയുമായിരുന്നു. പിന്നീട് കാലും കൈയും കെട്ടി മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കയറ്റി കെട്ടി തലയിൽ ചുമന്ന് 150 മീറ്റർ അകലെ കൊണ്ടുപോയി ഉപേക്ഷിച്ചു.
ഇടുക്കി എസ്പി പി.കെ. മധു, തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ്, മൂന്നാർ ഇൻസ്പെക്ടർ റെജി എം. കുന്നിപറന്പൻ, മറയൂർ ഇൻസ്പെക്ടർ വി.ആർ. ജഗദീശ്, മറയൂർ എസ്ഐമാരായ ജി. അജയകുമാർ, വി.എം. മജിദ്, മാഹിൻ സലിം, വി. വിദ്യ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച വാക്കത്തിയും കയറിന്റെ ബാക്കി ഭാഗവും കണ്ടെടുത്തു.