തിരുവനന്തപുരം: വാളയാറിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പതിമൂന്നും ഒൻപതും വയസുള്ള പെണ്‍കുട്ടികൾക്കു നീതി ലഭ്യമാക്കാൻ കേസിന്റെ പുനരന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
ആവശ്യമായ തെളിവുകൾ ശേഖരിക്കാതെയും യഥാർഥ സാക്ഷികളെ കോടതി മുന്‍പാകെ കൊണ്ടുവരുന്നതിൽ കള്ളക്കളി നടത്തിയുമുള്ള സാക്ഷികളെക്കൊണ്ടു പരസ്പര വിരുദ്ധമായി മൊഴി നൽകിയും പ്രതികളെ രക്ഷിക്കാനായി സംഘടിത ശ്രമങ്ങളും ഇതിനു കൂട്ടുനിന്ന പ്രോസിക്യൂഷൻ നടപടികളും അധികാരികളുടെ ഗൂഢനീക്കങ്ങളുമാണ് പ്രതികൾ രക്ഷപ്പെടുന്നതിനു സാഹചര്യമൊരുക്കിയത്. അതിനാൽ കേസ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐയെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടാൻ സർക്കാർ തയാറാകണം.
വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാൻ ആസൂത്രിതമായി പ്രവർത്തിച്ച ഡിവൈഎസ്പിക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ക്രിമിനൽ കേസെടുത്ത് നിയമാനുസൃതമുള്ള പരമാവധി ശിക്ഷ ഉറപ്പുവരുത്തണമെന്നും സർവീസിൽനിന്ന് പുറത്താക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വാളയാർ പെണ്‍കുട്ടികൾക്കു നീതി ലഭ്യമാക്കണമെന്നു സുധീരൻ
03:27 AM Feb 24, 2020 | Deepika.com