ചെറുതോണി: മകന് ഓട്ടോറിക്ഷ വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നു മർദനമേറ്റു ചികിത്സയിൽ കഴിഞ്ഞ പിതാവ് മരിച്ചു. ഉപ്പുതോട് പുളിക്കക്കുന്നേൽ ജോസഫാണ് (കൊച്ചേട്ടൻ-64)മരിച്ചത്. സംഭവത്തിൽ മകൻ രാഹുലിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒൻപതിനാണ് ജോസഫിനു ക്രൂരമർദനം ഏൽക്കേണ്ടിവന്നത്. റബർവിറ്റു കിട്ടിയ പണം ഓട്ടോറിക്ഷ വാങ്ങാനായി ഇയാൾ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മകനു പണം നൽകാൻ വിസമ്മതിച്ചതിനു ജോസഫിനെ കിടപ്പുമുറിയിൽനിന്നു ഹാളിലൂടെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ചു ക്രൂരമായി മർദിച്ചു. മർദനത്തിൽ രണ്ട് വാരിയെല്ലുകൾ ഒടിയുകയും ശ്വാസകോശത്തിൽ തറഞ്ഞുകേറുകയും ചെയ്തിരുന്നു. ശ്വാസകോശത്തിൽ വെള്ളം കെട്ടിയതാണ് മരണത്തിനിടയാക്കിയെന്നു പോലീസ് പറഞ്ഞു.
ജോസഫിനെ ആദ്യം മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെയാണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്നു രാവിലെ 10ന് ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയിൽ. രാഹുൽ ഏതാനും ആഴ്ചകൾക്കു മുന്പു സ്വന്തം പുരയിടത്തിലെ റബർ തോട്ടത്തിനു തീയിട്ടു നശിപ്പിച്ചിരുന്നു. അമ്മ സാലിക്കുട്ടി പൂഞ്ഞാറിൽ ബന്ധുവീട്ടിലാണ് താമസം. ഇളയ മകൻ നോബിൾ (ഫോറസ്റ്റ് ഗാർഡ്). ഇടുക്കി സിഐ സിബിച്ചൻ ജോസഫ്,എസ്ഐ ഏണസ്റ്റ് ജോണ്സണ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
പിതാവ് അടിയേറ്റു മരിച്ചു; മകൻ അറസ്റ്റിൽ
03:26 AM Feb 24, 2020 | Deepika.com