കടുത്തുരുത്തി/കോതനല്ലൂർ: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രക്കാരിയായ അധ്യാപികയുടെ സംസ്കാരം ഇന്നു നടക്കും. ഇന്നു രണ്ടിനു പട്ടിത്താനം സെന്റ് തോമസ് പള്ളിയിലാണ് സംസ്കാര ശുശ്രൂഷകൾ. ഏറ്റുമാനൂർ പട്ടിത്താനം പൊയ്കപ്പുറത്ത് പ്ലാന്തോട്ടത്തിൽജോമോന്റെ ഭാര്യ ബിജിമോൾ (37) ആണ് അപകടത്തിൽ മരിച്ചത്.
കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ അധ്യാപികയായിരുന്നു ബിജിമോൾ. ശനിയാഴ്ച രാത്രി 8.30ഓടെ ഏറ്റുമാനൂർ- വൈക്കം റോഡിൽ കോതനല്ലൂർ തൂവാനിസ കവലയിലായിരുന്നു അപകടം. എറണാകുളത്തുനിന്നു ചെങ്ങന്നൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് യുവതിയും ഭർത്താവും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ ബിജിമോളുടെ ദേഹത്തുകൂടി കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി.
ഒപ്പമുണ്ടായിരുന്ന ഭർത്താവ് ജോമോനും രണ്ടര വയസുകാരിയായ മകൾ എലിസബത്തും നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻ ആംബുലൻസിൽ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12.30 ഓടെ ബിജിമോൾ മരിച്ചു. കുറുപ്പന്തറയിൽ മരണ വീട്ടിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങുന്പോഴാണ് കുടുംബം അപകടത്തിൽപെട്ടത്. ഏറ്റുമാനൂർ പട്ടിത്താനം ളാത്തോട്ടത്തിൽ പരേതനായ അഗസ്റ്റി - മറിയം ദന്പതികളുടെ മകളാണ് ബിജിമോൾ. ബിൻസി (അധ്യാപിക, ചാത്തമറ്റം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ) സഹോദരിയാണ്. ഇന്നു 10ന് മൃതദേഹം മൗണ്ട് കാർമൽ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും.
ബസ് കയറി മരിച്ച അധ്യാപികയുടെ സംസ്കാരം ഇന്ന്
02:32 AM Feb 24, 2020 | Deepika.com