കാഞ്ഞിരപ്പള്ളി: രാജ്യത്തെ എൻജിനിയറിംഗ് കോളജുകള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നതിലുപരി അവ നിലനില്‍ക്കുന്ന സമൂഹങ്ങള്‍ക്ക് ഉപകാരപ്രദമായ എൻജിനിയറിംഗ് സിറ്റികളായി മാറണമെന്നു കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് സ്ഥാപക രക്ഷാധികാരി മാർ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍, അമല്‍ജ്യോതി എൻജിനിയറിംഗ് കോളജ് രക്ഷാധികാരി എന്നീ പദവികളില്‍നിന്നു വിരമിച്ച മാർ മാത്യു അറയ്ക്കലിനുള്ള ആദരവും പുതിയ പേട്രണ്‍ ബിഷപ് മാർ ജോസ് പുളിക്കലിനുള്ള സ്വീകരണവുമായി കോളജ് അങ്കണത്തില്‍ നടത്തപ്പെട്ട കുടുംബസംഗമത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ, പ്രത്യേകിച്ചു കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും കാര്‍ഷിക മേഖലയിലൂന്നിയ സമ്പദ്ഘടനയ്ക്കും സഹായമാകുന്ന ഒരു സ്ഥാപനമായാണ് അമല്‍ ജ്യോതിയെ വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ എൻജിനിയറിംഗ് കോളജും അതിനോടനുബന്ധിച്ച് ഒരു എൻജിനിയറിംഗ് സിറ്റി രൂപപ്പെടുത്തി ആ നാടിന്റെ പുരോഗതിക്കാവശ്യമായ ബൗദ്ധിക, സാങ്കേതിക- കാര്‍ഷിക സഹായങ്ങള്‍ നല്കുന്നതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ടു പതിറ്റാണ്ടു പൂര്‍ത്തിയാക്കുന്ന അമല്‍ജ്യോതി കോളജ് തന്റെ മുന്‍ഗാമിയായ മാര്‍ അറയ്ക്കലിന്റെ ദീര്‍ഘദൃഷ്ടിയുടെ ഉത്തമ ഉദാഹരണമാണെന്ന് അധ്യക്ഷത വഹിച്ച ബിഷപ് മാർ ജോസ് പുളിക്കല്‍ പറഞ്ഞു. മാർ മാത്യു അറയ്ക്കല്‍ കോര്‍പ്പസ് ഫണ്ട് പ്രഖ്യാപനം വികാരി ജനറാൾ ഫാ. ജസ്റ്റിന് പഴേപറമ്പില്‍ നിര്‍വഹിച്ചു. കോളജിനെയും ലേഡീസ് ഹോസ്റ്റലിനെയും ബന്ധിപ്പിക്കുന്ന 470 മീറ്റര്‍ സ്കൈവാക്ക് “വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏറ്റവും നീളമുള്ള സ്കൈവാക്ക്’’ എന്ന ശീര്‍ഷകത്തില്‍ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കാർഡ്സില്‍ സ്ഥാനം പിടിച്ചത് കോളജിന്റെ മുന്‍ മാനേജര്‍ ഫാ. വർഗീസ് പരിന്തിരിക്കല്‍ പ്രഖ്യാപിച്ചു.
ആന്റോ ആന്റണി എംപി, ഡോ.എന്‍. ജയരാജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, മാനേജര്‍ റവ. ഡോ. മാത്യു പായിക്കാട്ട്, പ്രിന്‍സിപ്പല്‍ ഡോ. സെഡ് വി. ളാകപ്പറമ്പില്‍, മുന്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോസ് കണ്ണമ്പുഴ, അസിസ്റ്റന്റ് മാനേജര്‍ ഫാ. ബെന്നി കൊടിമരത്തുംമൂട്ടില്‍, റിസര്‍ച്ച് ഡീന്‍ ഡോ. സോണി സി. ജോര്‍ജ്, പ്രഫ.കെ.ജി. സതീഷ്കുമാര്‍, ചീഫ് ലൈബ്രേറിയന്‍ കൊച്ചുറാണി ജേക്കബ്, സ്റ്റുഡന്റസ് കൗണ്‍സില്‍ ചെയര്മാന് അസിം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അധ്യാപക- അനധ്യാപക കുടുംബാംഗങ്ങള്‍ വിവിധ കലാപരിപാടി അവതരിപ്പിച്ചു.
എൻജിനിയറിംഗ് സിറ്റികള്‍ കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ അറയ്ക്കല്‍
02:32 AM Feb 24, 2020 | Deepika.com