ഹൃദയത്തിൽ തൊട്ട്...
ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിന്റെ ഒാരോ നിമിഷത്തെയും തൊട്ടറിയാൻ കഴിയുന്ന കാഴ്ചകളാണ് ഇവടെ തീർഥാടകരെ കാത്തിരിക്കുന്നത്. പ്രകൃതിയെ നോവിക്കാതെ, തനിമ ചോരാതെ, പഴമയുടെ അഴകിൽ ദേവസഹായം പിള്ളയുടെ അന്ത്യനിമിഷങ്ങളുടെ തീവ്രത ഇവിടെ മുദ്രിതമായിരിക്കുന്നു.
മാർത്താണ്ഡവർമ മഹാരാജാവിന്റെ അപ്രീതിക്കു പാത്രമായ ദേവസഹായം പിള്ളയെ കൊലപ്പെടുത്താൻ രാജകിങ്കരന്മാർ കൊണ്ടുവന്ന വിജനപ്രദേശമായ മലയാണ് കാറ്റാടിമല. രക്തസാക്ഷിത്വത്തിനു തൊട്ടുമുന്പ് അദ്ദേഹം കൈമുട്ടു കുത്തിനിന്നു തീവ്രവേദനയിൽ പ്രാർഥിച്ച പാറ, വെടിയുതിർക്കാനായി അദ്ദേഹത്തെ കയറ്റിനിർത്തിയ ഇടം, വെടിയേറ്റു മൃതദേഹം താഴേക്കു പതിച്ച ഭാഗം ഒക്കെയും തീർഥാടകരെ നൂറ്റാണ്ടുകൾക്കപ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോകും. ഇന്ത്യയിലെ ആദ്യ രക്തസാക്ഷി നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളുടെ ദൃശ്യാവിഷ്കാരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മണിയടിച്ചാൻപാറ എന്നാണ് തമിഴ്നാട്ടിലെ തക്കലയ്ക്കു സമീപമുള്ള കാറ്റാടിമലയിലെ തീർഥാടനകേന്ദ്രം ഇന്ന് അറിയപ്പെടുന്നത്. അതിനു പിന്നിലും വിശ്വാസവും പാരന്പര്യവും കൂടിക്കലർന്ന ഒരു ചരിത്രവിസ്മയത്തിന്റെ തുടിപ്പുണ്ട്.
കാറ്റാടിമല
ആരൽവായ്മൊഴി ജംഗ്ഷനിൽനിന്ന് ഏറെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാറ്റാടിമല. ഇവിടെനിന്നു താഴേക്കു നോക്കിയാലുള്ള കാഴ്ച കണ്ണെത്താ ദൂരത്തോളം നീളുന്ന, കൂറ്റൻ കാറ്റാടികൾ ചിറകു വിരിച്ചുനിൽക്കുന്ന കാറ്റാടിപ്പാടമാണ്.
വൻമരങ്ങളും പാറക്കെട്ടുകളുമൊക്കെയായി ഏതൊരു സന്ദർശകന്റെയും ഒാർമയിൽനിന്നു മായില്ല മണിയടിച്ചാൻ പാറയും പരിസരവും. ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ തയാറല്ല എന്നു പ്രഖ്യാപിച്ചതിന്റെ പേരിലാണ് മണിയടിച്ചാൻപാറയിലെ മലയിൽവച്ചു രാജകിങ്കരൻമാർ ദേവസഹായം പിള്ളയെ വെടിയുതിർത്തു വധിച്ചത്. അതിനു മുന്പ് നിരവധി പീഡനങ്ങൾക്കും ദേവസഹായം പിള്ളയെ ഇരയാക്കിയെന്നു ചരിത്രം പറയുന്നു.
ആ മണിനാദം...
കാറ്റാടിമല പാറക്കൂട്ടങ്ങളും മരങ്ങളും നിറഞ്ഞ വിജനപ്രദേശമാണ്. കൈകാലുകൾ കൂട്ടിക്കെട്ടി ബലമുള്ള കന്പിൽ കോർത്ത് ഭടന്മാർ ചുമന്നാണ് ദേവസഹായം പിള്ളയെ കാറ്റാടിമലയുടെ മുകളിലെത്തിച്ചത്. അവിടെ ഒരു പാറയിൽ കയറ്റിനിർത്തി ഭടന്മാർ അദ്ദേഹത്തിനു നേരേ പലവട്ടം വെടിയുതിർത്തു. വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച പിള്ളയുടെ ശരീരം താഴേക്കു വീണു.
അതേസമയം, തന്നെ മുകളിൽനിന്ന് ഒരു വലിയ പാറക്കഷണം മണിയടിക്കുന്ന ശബ്ദത്തോടെ താഴേക്കു പതിച്ചത്രേ. കൂട്ടമണി മുഴങ്ങുന്ന സ്വരംപോലെയാണ് അതു താഴ്വാരത്ത് അനുഭവപ്പെട്ടതെന്നും പറയുന്നു. അന്നു താഴേക്കു പതിച്ച പാറക്കഷണത്തിന്റെ ഒരു ഭാഗമാണ് ഇന്നും മണിനാദം മുഴക്കുന്ന മണിയടിച്ചാൻപാറ.
മണിയടിച്ചാൻപാറയിലെത്തുന്ന ആയിരക്കണക്കിനു തീർഥാടകരിൽ ഒരാളും ഒരുവട്ടമെങ്കിലും ഈ പാറയിൽ കൊട്ടി മണിനാദം കേൾക്കാതെ മടങ്ങാറില്ല.
വിസ്മയപ്പാറ
വെടിയുതിർക്കാനായി ദേവസഹായം പിള്ളയെ കയറ്റിനിർത്തിയ പാറക്കെട്ടും അവിടെനിന്ന് അദ്ദേഹം താഴേയ്ക്കു പതിച്ച സ്ഥലവും ആൽമരവുമൊക്കെ പിന്നിട്ട് എത്തുന്പോൾ സന്ദർശകരെ വിസ്മയിപ്പിക്കുന്ന അദ്ഭുതം കാത്തിരിക്കുന്നുണ്ട്. ആ അദ്ഭുതമാണ് കാറ്റാടിമലയിലെ തീർഥാടന കേന്ദ്രത്തിനു മണിയടിച്ചാൻപാറ എന്ന പേരു സമ്മാനിച്ചത്. മണിയടിക്കുന്ന ഒരു പാറ! കേൾക്കുന്പോൾത്തന്നെ നമുക്കു കൗതുകം തോന്നും.
മണിനാദം പൊഴിക്കുന്ന പാറയോ? കന്പിവേലി കെട്ടി സൂക്ഷിച്ചിരിക്കുന്ന ഒരു പരന്ന പാറക്കഷണമാണ് അദ്ഭുതമൊരുക്കുന്നത്. തട്ടുന്പോൾ മണിനാദം പൊഴിക്കാനുള്ള കഴിവാണ് ഈ കല്ലിനെ വ്യത്യസ്തമാക്കുന്നത്. കരിങ്കൽ കഷണമോ ഇരുന്പു കഷണമോ ഈ അദ്ഭുതപ്പാറയിൽ മുട്ടിയാൽ കരിങ്കല്ലിൽ തട്ടുന്ന ശബ്ദമല്ല കേൾക്കുന്നത്; മറിച്ച്, ഒരു മണിയടിക്കുന്നതു പോലെയുള്ള നാദം... ഇവിടെ ഈയൊരു പാറ മാത്രമാണ് മണിനാദം പുറപ്പെടുവിക്കുന്നത്. ചുറ്റുപാടുള്ള മറ്റുള്ള പാറകളിൽ തട്ടിയാൽ സാധാരണ സ്വരംതന്നെ.
ജോൺസൺ പൂവന്തുരുത്ത്