തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കെഎഎസ് പരീക്ഷ ഇന്നലെ നടന്നു. രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ടു പേപ്പറുകളിൽ പ്രാഥമിക പരീക്ഷ നടന്നപ്പോൾ വിദ്യാർഥികളുടെ പക്കൽനിന്നു സമ്മിശ്ര പ്രതികരണമാണു ലഭിച്ചത്.
ഉച്ചയ്ക്കുശേഷം നടന്ന രണ്ടാം പേപ്പറാണു മിക്കവർക്കും എളുപ്പമായി പറയുന്നത്. സമകാലിക വിഷയങ്ങൾ, ശാസ്ത്രം, ഭാഷ തുടങ്ങിയ ഉൾപ്പെടുന്നതായിരുന്നു രണ്ടാം പേപ്പർ. എന്നാൽ, രാവിലെ നടന്ന ജനറൽ പേപ്പറിൽ ഗണിതം, മെന്റൽ എബിലിറ്റി, സോഷ്യൽ സയൻസ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതു പൊതുവേ ബുദ്ധിമുട്ടായിരുന്നുവെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
കർശനമായ സുരക്ഷയിലാണ് ഇന്നലെ സംസ്ഥാനത്തു കെഎഎസ് പരീക്ഷ നടന്നത്. വൈകിയെത്തിയ പലർക്കും പരീക്ഷയെഴുതാനായില്ല. പരീക്ഷയ്ക്ക് അരമണിക്കൂർമുന്പ് ഉദ്യോഗാർഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തണമെന്നു പിഎസ്സി നിർദേശിച്ചിരുന്നു. പരീക്ഷാകേന്ദ്രത്തിൽ ഉദ്യോഗാർഥികൾക്കു മാത്രമാണു പ്രവേശനം അനുവദിച്ചത്.
മൊബൈൽ ഫോണ് അടക്കം ഒരുതരത്തിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷാഹാളിൽ അനുവദിച്ചില്ല. കർശനമായ ദേഹപരിശോധനയ്ക്കു ശേഷമായിരുന്നു ഓരോ ഉദ്യോഗാർഥിയെയും ഹാളിലേക്കു കടത്തിവിട്ടത്. ഉദ്യോഗാർഥികൾക്ക് അഡ്മിഷൻ ടിക്കറ്റ്, ഐഡി കാർഡ്, ബോൾപോയിന്റ് പേന എന്നിവ മാത്രമാണ് പരീക്ഷാഹാളിൽ അനുവദിച്ചത്.
പിഎസ്സി ഡെപ്യൂട്ടി സെക്രട്ടറിമാർ മുതൽ സെക്രട്ടറിമാർ വരെയുള്ളവർ ഒബ്സർവർമാരായി പ്രവർത്തിച്ചു. പ്രത്യേക സ്ക്വാഡുകളും പരീക്ഷാകേന്ദ്രങ്ങളിലുണ്ടായിരുന്നു.
ഇന്നലെ നടന്ന പ്രാഥമിക പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിച്ചേക്കും. നിശ്ചിത മാർക്ക് നേടുന്നവർക്കു ജൂണിലോ ജൂലൈയിലോ വിവരണാത്മക പരീക്ഷ നടത്തും.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അഭിമുഖം പൂർത്തിയാക്കി നവംബർ ഒന്നിനു റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണു പിഎസ്സി.
കെഎഎസ് പരീക്ഷ: ഉദ്യോഗാർഥികളിൽ സമ്മിശ്ര പ്രതികരണം
12:17 AM Feb 23, 2020 | Deepika.com