തിരുവനന്തപുരം: കേരളം അഴിമതിക്കാർ സംരക്ഷിക്കപ്പെടുന്ന സംസ്ഥാനമാണെന്ന് കെ.സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തിൽ നടത്തിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പ്രതിപക്ഷം മുഖ്യമന്ത്രി പിണറായി വിജയന്റെ സാമന്ത പ്രതിപക്ഷമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൽഡിഎഫും യുഡിഎഫും അല്ലാത്ത ജനങ്ങളുടെ ശബ്ദമായി ബിജെപി ഉയർന്നുവരും. ബിജെപി ഇന്നു കേരളത്തിൽ അവഗണിക്കപ്പെടാൻ കഴിയുന്ന ശക്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് ബിജെപിയുടെ പുതിയ യുഗത്തിന്റെ തുടക്കമാണെന്നു പരിപാടിയിൽ പ്രസംഗിച്ച കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സ്തുതിപാടകരെയാണ് ഏറ്റവും അധികം പേടിക്കേണ്ടതെന്ന് തുടർന്നു പ്രസംഗിച്ച മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ പറഞ്ഞു. ദേശീയ സംഘടനാ സെക്രട്ടറി എച്ച്. രാജ, ബിജെപി നേതാക്കളായ ഒ.രാജഗോപാൽ, പി.കെ.കൃഷ്ണദാസ്, കെ.രാമൻപിള്ള, പി.പി. മുകുന്ദൻ, എം.എസ്. കുമാർ, എ.എൻ. രാധാകൃഷ്ണൻ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, തുടങ്ങിയവർ പങ്കെടുത്തു.
തന്പാനൂർ റെയിൽവേസ്റ്റേഷിൽനിന്നും റോഡ് ഷോയായി ആണ് കെ. സുരേന്ദ്രൻ കുന്നുകുഴിയിലുള്ള ബിജെപി ഓഫീസിൽ എത്തിയത്. ഓഫീസിലെത്തി ചുമതലയേറ്റെടുത്തശേഷം അദ്ദേഹം മുതിർന്ന ബിജെപി നേതാക്കളുമായി സൗഹൃദം പങ്കിട്ടു. അതേസമയം, പരിപാടിയിൽനിന്ന് ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നു. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളാണ് വിട്ടുനിന്നത്.
കെ. സുരേന്ദ്രൻ ചുമതലയേറ്റു
12:17 AM Feb 23, 2020 | Deepika.com