കണ്ണൂർ: മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സഹോദരിക്ക് കെപിസിസി നിർവാഹകസമിതി അംഗത്തിന്റെ നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയിൽ നിയമനം നൽകിയത് വിവാദത്തിൽ. കേസിൽ നാലാം പ്രതിയായ സിപിഎം പ്രവർത്തകന്റെ സഹോദരിക്കാണ് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നഴ്സായി ജോലിനൽകിയത്. സംഭവം വിവാദമായതോടെ രണ്ടുദിവസം മുമ്പ് യുവതി ആശുപത്രി അധികൃതർക്ക് രാജിക്കത്ത് നൽകി. നിയമനത്തിന് വ്യാജ ശിപാർശക്കത്ത് നൽകിയ കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി.
ചുമതലയില്ലാത്ത സ്ഥാനത്തിന്റെ പേരിൽ മറ്റൊരു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിലുള്ളയാൾക്ക് വ്യാജമായി ശിപാർശക്കത്ത് നൽകി പാർട്ടിക്ക് അപകീർത്തി വരുത്തിയതിനാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. ഒന്നരവർഷം മുമ്പ് ആരോപണങ്ങളെ തുടർന്ന് കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ചാക്കോയെ നീക്കംചെയ്തിരുന്നു. നേരത്തെ മണ്ഡലം പ്രസിഡന്റ് സ്ഥാനം വഹിച്ചപ്പോൾ ഉണ്ടായിരുന്ന ലെറ്റർപാഡ് ഉപയോഗിച്ചാണ് ചാക്കോ ശിപാർശക്കത്ത് നൽകിയതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ജനുവരി എട്ടിനാണ് ശിപാർശ കത്ത് നൽകിയിരിക്കുന്നത്. കത്തുമായി വരുന്ന കുട്ടിയെ തനിക്കു പരിചയമുണ്ടെന്നും കോൺഗ്രസ് പ്രവർത്തകന്റെ മകളാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാക്കയങ്ങാട് പാലപ്പുഴ സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സഹോദരി കോൺഗ്രസ് നേതാവിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ നഴ്സായി ജോലിചെയ്യുന്നത് യുവതിയുടെ നാട്ടിലെ കോൺഗ്രസ് പ്രവർത്തകർ കണ്ടതോടെയാണു സംഭവം വിവാദമായത്.
ഷുഹൈബ് കേസ് പ്രതിയുടെ സഹോദരിക്ക് ജോലി നല്കിയത് വിവാദത്തിൽ
12:17 AM Feb 23, 2020 | Deepika.com