പാലക്കാട്: സര്‍വീസിലിരിക്കേ മരണമടയുന്ന വനംവകുപ്പ് ജീവനക്കാരുടെ കുടുംബങ്ങള്‍ക്കു പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും ആശ്രിതര്‍ക്ക് ഉടനെ വനംവകുപ്പില്‍ ജോലിനല്‍കുമെന്നും വനം മന്ത്രി കെ. രാജു. വാളയാര്‍ സ്റ്റേറ്റ് ഫോറസ്ട്രി ട്രെയിനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ട്രെയിനി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ട്രെയിനികൾ എന്നിവരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വാളയാറിലെ ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉടനെ യാഥാര്‍ഥ്യമാക്കുമെന്നും നീന്തൽക്കുളം, ഫയറിംഗ് റേഞ്ച് എന്നീ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാട്ടുതീ പടര്‍ന്നു മരണമടഞ്ഞ ഫോറസ്റ്റ് ഫയര്‍ വാച്ചര്‍ ദിവാകരന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി നല്കി. വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ട്രെയിനിയായി ഒരാളും 106, 107, 108, 109 എന്നീ ബാച്ചുകളിലെ 184 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ട്രെയിനികളുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ പിസിസിഎഫും ഫോറസ്റ്റ് ഫോഴ്സ് തലവനുമായ പി.കെ. കേശവന് അധ്യക്ഷത വഹിച്ചു.
സര്‍വീസിലിരിക്കേ മരിക്കുന്നവരുടെ കുടുംബത്തിന് പരമാവധി ആനുകൂല്യം: മന്ത്രി രാജു
12:17 AM Feb 23, 2020 | Deepika.com