മുവാറ്റുപുഴ: റബർ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ഭീമമായ കടബാധ്യത ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കാൻ വിജിലൻസ് അന്വേഷണ റിപ്പോർട്ട്.
നാലു കോടിയിലേറെ രൂപ കടബാധ്യത വന്നതോടെ രണ്ടു വർഷം മുന്പ് സംഘം അടച്ചുപൂട്ടിയിരുന്നു. നല്ല നിലയിൽ കർഷക ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സഹകരണ സംഘത്തിന് ഭീമമായ കടബാധ്യത വരുത്തിവച്ച മുൻ ഭരണസമിതി അംഗങ്ങളിൽനിന്ന് നഷ്ടമായ തുക ഈടാക്കാനാണ് വിജിലൻസ് ഡെപ്യൂട്ടി സുപ്രണ്ട് എം.ഐ. ഷാജിയുടെ റിപ്പോർട്ടിൽ പറയുന്നത്.
2016ൽ ഇൻഫാം നേതാവായിരുന്ന പരേതനായ എം.സി. ജോർജും മുൻ സംഘം പ്രസിഡന്റായ കെ.പി. ഏലിയാസും സംഘത്തിലെ അഴിമതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥരും ഭരണസമിതിയും നടത്തിയ ക്രമക്കേടും ഗൂഢാലോചനയുമാണ് സംഘത്തിന്റെ ഭീമമായ നഷ്ടത്തിനു കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു.
നിലവിൽ ഫാക്ടറിയുടെ പ്രവർത്തനം എന്നേക്കുമായി നിലച്ച നിലയിലാണ്. ഫാക്ടറി അടച്ചുപൂട്ടാൻ ഭരണ സമിതിയെടുത്ത തീരുമാനം നിയമവിരുദ്ധമാണെന്നും കോടതി ഉത്തരുവുകളോ നിയമാനുസൃത നടപടികളോ പൂർത്തിയാക്കാതെയാണെന്നും കണ്ടെത്തി. ജില്ലാ സഹകരണ ബാങ്കിൽനിന്ന് എടുത്ത വായ്പാ തുക തിരിച്ചടയ്ക്കാനാകാതെ വന്നതോടെ സംഘം ജപ്തി ഭീഷണിയിലാണ്.
റബർ മാർക്കറ്റിംഗ് സംഘത്തിന്റെ കടബാധ്യത: ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കാൻ വിജിലൻസ് റിപ്പോർട്ട്
12:01 AM Feb 23, 2020 | Deepika.com