കോട്ടയം: കേരള കോണ്ഗ്രസ് ജേക്കബ് വിഭാഗം പിളർന്നു. ചെയർമാൻ ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുള്ള വിഭാഗം കേരള കോണ്ഗ്രസ്- എം ജോസഫ് വിഭാഗത്തിൽ ലയിക്കാൻ തീരുമാനിച്ചു. പാർട്ടി വിടാനോ ലയിക്കാനോ സാഹചര്യമില്ലെന്നും ഇതു വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും അനൂപ് ജേക്കബ് എംഎൽഎ പറഞ്ഞു. ഇന്നലെ രാവിലെ കോട്ടയത്തു വിളിച്ചുചേർത്ത യോഗങ്ങളിലാണ് ഇരുവിഭാഗങ്ങളുടെയും തീരുമാനം. ജോണി നെല്ലൂർ കോട്ടയം പബ്ലിക് ലൈബ്രറി ഹാളിലും അനൂപ് ജേക്കബ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണ് യോഗം ചേർന്നത്.
മാഫിയസംഘത്തിന്റെ തടവിലായ അനൂപ് ജേക്കബ് പാർട്ടിയെ തകർക്കാൻ അച്ചാരം വാങ്ങിയിരിക്കുകയാണെന്നു പബ്ലിക് ലൈബ്രറിയിലെ യോഗം ഉദ്ഘാടനംചെയ്തു ജോണി നെല്ലൂർ പറഞ്ഞു. ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് അവതരിപ്പിച്ചു യോഗം പാസാക്കി.
അതേസമയം, ലയനത്തിന്റെ സാഹചര്യമില്ലെന്നും ജോണി നെല്ലൂരും ഏതാനും പേരും ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നതു വ്യക്തിപരമായ തീരുമാനമാണെന്നും അനൂപ് ജേക്കബ് പറഞ്ഞു. പാർട്ടി പിളർന്നിട്ടില്ലെന്നും ഏതാനും പേർ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അതു പിളർപ്പാകില്ലെന്നും അനൂപ് പ്രതികരിച്ചു. ലയനവുമായി ബന്ധപ്പെട്ടു ജോസഫ് വിഭാഗവുമായി ഒൗദ്യോഗിക ചർച്ചകളൊന്നും നടത്തിയിരുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോണി നെല്ലൂരിനു ഉടുന്പൻചോല സീറ്റ് നൽകാമെന്ന് അറിയിച്ചിരുന്നതാണ്. അങ്കമാലിയോ മൂവാറ്റുപുഴയോ നൽകണമെന്ന ആവശ്യത്തിൽ ജോണി ഉറച്ചു നിന്നു. പ്രത്യേക സാഹചര്യങ്ങളാൽ ഈ സീറ്റുകൾ നൽകാൻ യുഡിഎഫിനു സാധിച്ചില്ല. ജേക്കബ് ഗ്രൂപ്പിനായി ലഭിച്ച യുഡിഎഫ് സെക്രട്ടറിസ്ഥാനം ജോണി നെല്ലൂർ രാജിവയ്ക്കണം. ഇന്നലെ രൂപീകരിച്ച മൂന്നംഗ അച്ചടക്കസമിതി പരിശോധിച്ചു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോണി നെല്ലൂരിനെതിരേ നടപടിയെടുക്കുമെന്നും അനൂപ് പറഞ്ഞു.
ഭൂരിഭാഗം നേതാക്കളും യോഗത്തിൽ പങ്കെടുത്തതായി ജോണി നെല്ലൂരും 14 സംസ്ഥാന ഭാരവാഹികളിൽ 11 പേരും ജില്ലാ പ്രസിഡന്റുമാരിൽ 11 പേരും സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 90 ശതമാനം പേരും യോഗത്തിൽ പങ്കെടുത്തതായി അനൂപ് ജേക്കബും അവകാശപ്പെട്ടു.
ജോണി നെല്ലൂർ പി.ജെ. ജോസഫിനൊപ്പം
12:52 AM Feb 22, 2020 | Deepika.com