ചങ്ങനാശേരി: മുന്നാക്ക വിഭാഗങ്ങളിലെ സാന്പത്തിക പിന്നാക്കാവസ്ഥ ഉള്ളവർക്ക് 10 ശതമാനം സംവരണം നൽകുന്ന കാര്യത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടു ജസ്റ്റീസ് ശശിധരൻ നായർ കമ്മീഷൻ കേരള സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ കൃത്രിമം കാട്ടി സാന്പത്തിക സംവരണം അട്ടിമറിക്കാൻ സർക്കാർ ഗൂഢമായി ശ്രമിക്കുന്നതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പത്രക്കുറിപ്പിൽ ആരോപിച്ചു.
അപേക്ഷകന്റെ കുടുംബത്തിന്റെ വരുമാനവും ഭൂവിസ്തൃതിയും കണക്കാക്കുന്നതിന് അപേക്ഷകൻ, അപേക്ഷകന്റെ മാതാപിതാക്കൾ, 18 വയസിൽ താഴെയുള്ള സഹോദരങ്ങൾ, അപേക്ഷകന്റെ പങ്കാളിയും അപേക്ഷകന്റെ 18- വയസിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവരെ മാത്രമാണ് കുടുംബം എന്ന നിർവചനത്തിൽ കമ്മീഷൻ ഉൾപ്പെടുത്തിയിട്ടുള്ളത്. സാന്പത്തിക സംവരണം നടപ്പാക്കാൻ ഇതുപോലെ തന്നെയാണ് കേന്ദ്രസർക്കാരും കുടുംബം എന്നതിനു നിർവചനം നല്കിയിട്ടുള്ളത്.
എന്നാൽ, 10 ശതമാനം സാന്പത്തികസംവരണം നടപ്പാക്കാൻ 2020 ഫെബ്രുവരി 12ന് കേരള സർക്കാരിന്റെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര റൂൾസ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ കമ്മീഷൻ കുടുംബത്തിന് നല്കിയിട്ടുള്ള നിർവചനത്തിലെ മേൽപറഞ്ഞവരെ കൂടാതെ 18 വയസിനു മുകളിലുള്ള കുടുംബത്തെ ആശ്രയിച്ചു കഴിയുന്നവരെകൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്.
അങ്ങനെ വരുന്പോൾ അപേക്ഷകനോടൊപ്പം ഒരു വീട്ടിൽ താമസിക്കുന്ന പ്രായപൂർത്തിയായ സഹോദരങ്ങളുടെ വക ഭൂമിയും വരുമാനവും പുതിയ ഈ നിർവചന പ്രകാരം അപേക്ഷകന്റെ കുടുംബത്തിന്റെ സ്വത്തായും വരുമാനമായും കണക്കാക്കേണ്ടിവരും. കുടുംബത്തെ ആശ്രയിച്ചു ജീവിക്കുന്ന ഇത്തരക്കാർ ഇല്ലെന്നു വരുമാന സർട്ടിഫിക്കറ്റ് നൽകാൻ അധികാരപ്പെട്ട വില്ലേജ് ഓഫീസറെ രേഖാമൂലം ബോധ്യപ്പെടുത്തേണ്ട ബാധ്യതകൂടി അപേക്ഷകന് ഉണ്ടാകും. ഇത് അപ്രായോഗികമാണുതാനും. കൂടാതെ ഇതു മറ്റുതരത്തിലുള്ള പ്രതിബന്ധങ്ങളും സൃഷ്ടിക്കും. ഭൂവിസ്തൃതി, വരുമാനം എന്നിവയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ അപേക്ഷകർ നട്ടംതിരിയുന്ന സ്ഥിതി സംജാതമാകും. 10 ശതമാനം സാന്പത്തികസംവരണം എന്നുമുതൽ നടപ്പാക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമല്ല. വളരെയേറെ അവ്യക്തതയും പ്രത്യാഘാതങ്ങളും ഉളവാക്കുന്ന ഈ കൂട്ടിച്ചേർക്കൽ സാന്പത്തിക സംവരണം അട്ടിമറിക്കാനുള്ള ഹീനമായ തന്ത്രമാണ് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
10 ശതമാനം സാന്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഉണ്ടായി ഒരു വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് അതു നടപ്പാക്കുന്ന കാര്യത്തിൽ കാലതാമസം വരുത്തുന്നതും തടസങ്ങൾ സൃഷ്ടിക്കുന്നതുമായ സർക്കാരിന്റെ ഈ നിലപാട് ഒരു തരത്തിലും ന്യായീകരിക്കാവുന്ന തല്ല.
10 ശതമാനം സാന്പത്തിക സംവരണം നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ കമ്മീഷൻ റിപ്പോർട്ട് അവഗണിച്ചു തെറ്റായി എഴുതിച്ചേർത്ത ഭേദഗതികൾ ഒഴിവാക്കണം. അവ്യക്തതകൾ ദൂരീകരിച്ച് ഇനിയും കാലതാമസം വരുത്താതെ സാന്പത്തിക സംവരണം നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
സാന്പത്തിക സംവരണം കൃത്രിമം കാട്ടി അട്ടിമറിക്കാൻ ശ്രമം: എൻഎസ്എസ്
12:52 AM Feb 22, 2020 | Deepika.com