മലപ്പുറം: തമിഴ്നാട് അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ വൻദുരന്തത്തിനു പിന്നാലെ മൈസൂരുവിനടുത്തു ഹുൻസൂരിൽ ദീർഘദൂര ബസ് മറിഞ്ഞ് ഒരു യുവതി മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു. മഹാരാഷ്ട്ര നാഗ്പുർ സ്വദേശിനിയായ ഷെറിൻ (28) ആണ് മരിച്ചത്. ഇവർ പെരിന്തൽമണ്ണയിലേക്കാണ് ടിക്കറ്റെടുത്തിരുന്നത്. ബംഗളുരൂവിലെ ഒരു സ്കൂളിൽ അധ്യാപികയാണ്.
ബംഗളൂരുവിൽ നിന്നു വ്യാഴാഴ്ച രാത്രി 9.30നു പുറപ്പെട്ട് ഇന്നലെ രാവിലെ ആറരയോടെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെത്തേണ്ട കല്ലട ട്രാവൽസ് (സുരേഷ്കുമാറിന്റെ ഉടമസ്ഥതയിലുള്ളത്) ബസാണ് മറിഞ്ഞത്. മൈസൂരു കഴിഞ്ഞു ഹുൻസൂരിലെത്തിയപ്പോൾ അതിവേഗത്തിൽ ബസിന്റെ മുന്നിൽ കയറിയ കാറിൽ തട്ടാതിരിക്കാൻ ഡ്രൈവർ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. അക്ഷയ്, ശ്രീരാഗ്, ബസിന്റെ ക്ലീനർ എന്നിവർക്കാണ് പരിക്കേറ്റത്.
മൈസൂരുവിനടുത്ത് കല്ലട ബസ് മറിഞ്ഞു യുവതി മരിച്ചു
02:12 AM Feb 22, 2020 | Deepika.com