തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പോലീസ് തലപ്പത്തെ വൻകൊള്ളയെക്കുറിച്ച് മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിമതി മൂടിവയ്ക്കാൻ നടത്തുന്ന ശ്രമം വിജയിക്കാൻ പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഭരണഘടനാ സ്ഥാപനമായ സിഎജി ചൂണ്ടിക്കാട്ടി ഇത്ര ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞിട്ടില്ല. പകരം ആഭ്യന്തര സെക്രട്ടറിയെക്കൊണ്ട് എല്ലാം ഭദ്രമെന്ന് റിപ്പോർട്ട് എഴുതി വാങ്ങിക്കുകയും സർക്കാർ തലത്തിൽനിന്ന് തന്നെ അത് മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയും ചെയ്തു. അതേ പോലെ ക്രൈംബ്രാഞ്ച് മേധാവിയെക്കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ എസ്എപി ക്യാന്പിൽ പരിശോധനാ നാടകം കളിപ്പിച്ച് തോക്കുകളെല്ലാം ഭദ്രമാണെന്ന് പറയിക്കുകയും ചെയ്തു. സിഎജി ആവർത്തിച്ച് ചോദിച്ചിട്ടും ഹാജരാക്കാൻ കഴിയാതിരുന്ന തോക്കുകളാണ് ഞൊടിയിടയിൽ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് മേധാവി പറയുന്നത്.
എല്ലാം ഭദ്രമാണെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് നൽകിയ ദിവസം തന്നെയാണ് പേരൂർക്കട എസ്എപി ക്യാന്പിൽ വ്യാജവെടിയുണ്ടകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്. അതോടെ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് പൊളിഞ്ഞു. ഇത്തരം ഞണുക്ക് വിദ്യകൾകൊണ്ടൊന്നും രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാട്ടേഴ്സുകൾ പണിയാൻ നീക്കിവച്ച തുക ഉപയോഗിച്ച് ഡിജിപിക്കും എഡിജിപിമാർക്കും വില്ലകൾ പണിയുന്നതിനെപ്പറ്റിയുള്ള സിഎജി റിപ്പോർട്ട് കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് യഥാർഥ വസ്തുതകൾ മനസിലാക്കാൻ പ്രതിപക്ഷ നേതാക്കൾ ആ സ്ഥലത്തു പോയത്. ഒരു വില്ലയുടെയും അകത്ത് പോയില്ല. പുറത്തു നിന്ന് പണി കണ്ടതേയുള്ളൂ. മാധ്യമങ്ങൾ ആ സന്ദർശനം ലൈവായി റിപ്പോർട്ട് ചെയ്തതാണ്. സത്യാവസ്ഥ നാട്ടുകാർക്കും അറിവുള്ളതാണ്.
ഉദ്യോഗസ്ഥർ കുടുംബസമേതം താമസിക്കുന്ന വസതികളിൽ പ്രവേശിക്കാതിരിക്കാനുള്ള ഒൗചിത്യബോധം പ്രതിപക്ഷ നേതാക്കൾക്കുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ വിവാദത്തിന് ശ്രമിക്കുന്നത് ഭംഗിയല്ല. ചില ഉദ്യോഗസ്ഥർ അഴിമതിയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിമതി മൂടിവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിജയിക്കില്ല: രമേശ് ചെന്നിത്തല
12:17 AM Feb 22, 2020 | Deepika.com