കൊച്ചി: യാത്രക്കാരിയുടെ ജീവന് രക്ഷിക്കാന്‍ ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് വഴിമാറ്റി ആശുപത്രിയിലേക്കെത്തിച്ച ഡ്രൈവര്‍ ബൈജുവിനെയും സഹപ്രവര്ത്തകന് ഗിരീഷിനെയും അന്നത്തെ യാത്രക്കാര്‍ മറക്കില്ല. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസ് സര്‍വീസില്‍ സാരഥികളായി വര്‍ഷങ്ങളോളം ഒരുമിച്ചു ജോലി ചെയ്തിരുന്ന ഇരുവരും, യാത്രാവഴികളിലെ കാരുണ്യത്തിന്റെ മുഖം കൂടിയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ കോയമ്പത്തൂര്‍ അവിനാശിയിലുണ്ടായ അപകടത്തില്‍പ്പെട്ട ബസിലെ ഡ്രൈവര്‍ കം കണ്ടക്ടർമാരായി പിറവം വെളിയനാട് സ്വദേശി ബൈജുവും (42) പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ഗിരീഷും (44) ഉണ്ടായിരുന്നു. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു.
2018 ജൂണ്‍ മൂന്നിന് എറണാകുളത്തുനിന്നു പുറപ്പെട്ട ബംഗളൂരു വോള്‍വോ ബസിലും ഡ്രൈവറായി ബൈജു ഉണ്ടായിരുന്നു. യാത്രക്കിടയില്‍ രോഗം മൂര്‍ച്ഛിച്ച തൃശൂര്‍ സ്വദേശിനിയായ കവിത എന്ന യാത്രക്കാരിക്കായി വണ്ടി വഴിതിരിച്ച് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. അന്നത്തെ സംഭവത്തെക്കുറിച്ചു ബൈജുതന്നെ പിന്നീടു സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ:
""ഏകദേശം നേരം വെളുക്കാറായപ്പോള്‍ ഒരു യാത്രക്കാരന് മുന്നിലേക്കു വന്നു, സാര്‍ താക്കോല്‍ ഉണ്ടോ എന്നു ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ പുറകില്‍ ഒരാള്‍ക്ക് ഫിറ്റ്സ് ആണെന്ന് അറിയിച്ചു.
ഞാന്‍ താക്കോല്‍ നല്കി. കുറച്ചുനേരം കഴിഞ്ഞു രണ്ടുപേര്‍ വന്നിട്ടു പറഞ്ഞു; ചേട്ടാ ഒരു ശമനവും ഇല്ല, ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ടി വരും. മറ്റു യാത്രക്കാരും രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് അഭിപ്രായപ്പെട്ടു. അപ്പോഴേക്കും വണ്ടി ഹൊസൂരെത്തിയിരുന്നു. ബസ് തിരിച്ചു നേരെ ഹൈവേക്കു തൊട്ടടുത്തുള്ള ജനനി ഹോസ്പിറ്റലിലേക്ക്.
ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തശേഷം ബംഗളൂരുവില്‍ സ്റ്റേഷന് മാസ്റ്ററെ അറിയിച്ചു. വേണ്ടകാര്യങ്ങള്‍ ചെയ്തശേഷം എത്തിയാല്‍ മതി എന്നു നിര്‍ദേശം ലഭിച്ചു''. രോഗിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ ഒരാള്‍ രോഗിക്കൊപ്പം ആശുപത്രിയില്‍ നില്ക്കണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാലേ ചികിത്സ തുടരാനാകൂ എന്നും അറിയിച്ചു. മറ്റു യാത്രക്കാര്‍ പിന്മാറി.
ബൈജു കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. ഒരാള്‍ ഹോസ്പിറ്റലില്‍ നില്ക്കൂ, അടുത്തയാള്‍ വാഹനവുമായി യാത്ര തുടരൂ എന്നായിരുന്നു നിര്‍ദേശം. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ ഗിരീഷിനോടു വണ്ടിയുമായി ബംഗളൂരുവിലേക്കു യാത്ര തുടരാന്‍ ബൈജു ആവശ്യപ്പെട്ടു. താന്‍ രോഗിക്കൊപ്പം ആശുപത്രിയില്‍ നില്‍ക്കാമെന്നും അറിയിച്ചു.
അങ്ങനെ കേരളത്തില്‍നിന്നു ബംഗളൂരുവിലേക്കു ബസ് ഓടിച്ചുപോയ ബൈജു ആശുപത്രിയില്‍ രോഗിക്കു കൂട്ടിരിപ്പുകാരനായി. രണ്ടാമത്തെ ഡ്രൈവര്‍ ഗിരീഷ് യാത്രക്കാരുമായി ലക്ഷ്യത്തിലേക്കും. രാവിലെ രോഗിയുടെ ബന്ധുക്കളെത്തിയശേഷമാണു ബൈജു ആശുപത്രി വിട്ടത്.
കാരുണ്യത്തിന്റെ മുഖങ്ങളായ ബൈജുവിനെയും ഗിരീഷിനെയും കുറിച്ച് ആശുപത്രി വിട്ട കവിത പിന്നീടു ഫേസ്ബുക്കില്‍ കുറിച്ചു: ""നന്മയുടെ കരം നീട്ടിയ ഗിരീഷേട്ടനും ബൈജുവേട്ടനും ഒരായിരം അഭിനന്ദനങ്ങള്‍.''
ഈ സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്നു കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി ഇരുവര്‍ക്കും അഭിനന്ദനമറിയിച്ചു കത്തയച്ചു. എറണാകുളം ഡിപ്പോയിലെ ജീവനക്കാര്‍ ഇരുവര്‍ക്കും ആദരസമര്‍പ്പണവും നടത്തി.
പ്രളയകാലത്ത് കേരളത്തിലേക്കു കെഎസ്ആര്‍ടിസി വഴി ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കാന്‍ ബംഗളൂരുവിലെ മലയാളിസമാജം വിശ്വസ്തതയോടെ ആശ്രയിച്ചതും ബൈജുവിനെയും ഗിരീഷിനെയുമായിരുന്നു.
വളയം പിടിക്കുന്ന ഈ നല്ല സ്നേഹിതര്‍ കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടങ്ങളിലൊന്നില്പെട്ട് ഒരുമിച്ചു യാത്രയാകുമ്പോള്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം ജീവനക്കാര്‍ക്കും സങ്കടമടക്കാനാവുന്നില്ല.
സിജോ പൈനാടത്ത്
കാരുണ്യത്തിന്റെ സാരഥികൾ വിടപറഞ്ഞത് ഒരുമിച്ച്
12:46 AM Feb 21, 2020 | Deepika.com