കോഴിക്കോട്: ട്രെയിനുകളില്‍ ലക്ഷങ്ങളുടെ സ്വര്‍ണാഭരണ മോഷണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവ് ലാലാ കബീറിനെ ചോദ്യം ചെയ്യും. തമിഴ്നാട്ടിലെ മോഷണകേസുമായി ബന്ധപ്പെട്ട് ലാലാ കബീര്‍ കോയമ്പത്തൂര്‍ ജയിലിലാണുള്ളത്.
കോടതിയുടെ അനുമതിയോടെ ലാലാകബീറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് റെയില്‍വേ പോലീസ് തീരുമാനിച്ചത്. ഇതിനായി അടുത്ത ദിവസം കോഴിക്കോട് റെയില്‍വേ സിഐ എല്‍. സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലേക്ക് പോകും. രണ്ടുവര്‍ഷം മുമ്പ് റെയില്‍വേ പോലീസ് രജിസ്റ്റര്‍ചെയ്ത ട്രെയിനിലെ മോഷണ കേസിലെ പ്രതിയാണ് ലാലാ കബീര്‍. പരാതിക്കാരി ഇയാളുടെ ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സിഐ അറിയിച്ചു.
അതേസമയം, അടുത്തയിടെ നടന്ന കവര്‍ച്ചയിൽ ലാലാ കബീറിന് നേരിട്ട് ബന്ധമില്ല. കവര്‍ച്ച നടന്ന ദിവസം ലാലാ കബീർ ജയിലില്ത്തന്നെയുണ്ടായിരുന്നു. ഇയാളുടെ കൂട്ടാളികൾ പലരും പുറത്തുണ്ട്. ട്രെയിനുകളിലെ കവര്‍ച്ചയിൽ ഇവര്‍ക്ക് പങ്കുണ്ടോയെന്നറിയാനാണ് ലാലാ കബീറിനെ ചോദ്യംചെയ്യുന്നത്. ഏഴുസംഘങ്ങളായി ഹരിയാനയില്നിന്നെത്തിയ മോഷ്ടാക്കള്‍ക്ക് കവർച്ചയിൽ പങ്കുണ്ടോയെന്നും പരിശോധിക്കും. ഹരിയാനയില്‍നിന്നുള്ള മോഷണസംഘത്തെ ചെന്നൈ, ബംഗളൂരു പോലീസ് പിടികൂടിയിരുന്നു. ബംഗളുരു പോലീസിന്റെ കസ്റ്റഡിയിലാണിവര്‍ ഇപ്പോഴുള്ളത്. ഇവരെ ചോദ്യംചെയ്യുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.
ട്രെയിനിൽ മോഷണംനടത്തിയ ശേഷം അതിസാഹസികമായി, ഓടുന്ന മറ്റൊരു ട്രെയിനിൽ ചാടിക്കയറി രക്ഷപ്പെടുന്ന വെണ്ടർ സുരേഷിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. തമിഴ്നാട് സ്വദേശിയായ സുരേഷ് ഇൗ മാസം ആറിനാണ് ജയില്‍മോചിതനായത്. ട്രെയിൻകവര്ച്ച കേസുകളിലെ പ്രതികളുടെ പട്ടിക കൈമാറാന്‍ തമിഴ്നാട്പോലീസിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എട്ടിന് ചെന്നൈ-മംഗളൂരു സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം -മംഗളൂരു മലബാർ എക്സ്പ്രസുകളിലെ എസി കോച്ചുകളിലാണ് മോഷണം നടന്നത്. രണ്ടു തീവണ്ടികളിലെ യാത്രക്കാരില്‍നിന്നായി 15 ലക്ഷം രൂപയുടെ സ്വര്‍ണവും വജ്രവുമാണ് കവര്‍ന്നത്.
ട്രെയിനുകളിലെ കവര്‍ച്ച; കുപ്രസിദ്ധ മോഷ്ടാവിനെ കസ്റ്റഡിയില്‍ വാങ്ങും
12:15 AM Feb 21, 2020 | Deepika.com