തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള എല്ലാ രേഖകളും ആധാറുമായി ബന്ധിപ്പിച്ച് ഒറ്റ തണ്ടപ്പേര് നടപ്പാക്കാനുള്ള പദ്ധതി ഈ വർഷം ഡിസംബർ 31നകം പൂർത്തിയാക്കാൻ നിർദേശം. സംസ്ഥാനത്ത് ഒരാളുടെ പേരിൽ എവിടെയൊക്കെ എത്ര ഭൂമിയുണ്ടെങ്കിലും അവയ്ക്കെല്ലാം ആധാർ അധിഷ്ഠിത ഒറ്റ തണ്ടപ്പേര് നൽകുന്നതിനുള്ള നടപടികൾക്കാണു തുടക്കമിടുന്നത്.
ഇതിനായി റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ കൈവശമുള്ള എല്ലാ രേഖകളും പരസ്പരം ബന്ധിപ്പിക്കും. ഇതിന്റെ ഏകോപനം നിർവഹിക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനെ ചുമതലപ്പെടുത്തി. ആധാർ അധിഷ്ഠിത ഒറ്റ തണ്ടപ്പേര് പദ്ധതി നടപ്പാക്കുന്നതിനുള്ള സോഫ്റ്റ്വേർ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ തയാറായി. ആധാർ അധിഷ്ഠിത തണ്ടപ്പേര് വരുന്നതോടെ ബെനാമികളുടെ പേരിലുള്ള ഭൂമിയും മിച്ചഭൂമിയും കണ്ടെത്താനാകുമെന്നാണു സർക്കാർ കരുതുന്നത്. ആധാർ വിവരങ്ങൾ സർക്കാർ നിർബന്ധമായി ശേഖരിക്കില്ല.
വില്ലേജ് ഓഫിസിൽ കരം അടയ്ക്കണമെങ്കിൽ ഭൂവുടമയുടെ ആധാർ നന്പർ അടക്കമുള്ള വിവരങ്ങൾ നൽകേണ്ടി വരും. ആധാർ വിവരം നൽകുന്നവർക്ക് ഒറ്റ തണ്ടപ്പേര് അനുവദിക്കും. നൽകാൻ താൽപര്യമില്ലാത്തവർക്കു ഭൂമി നഷ്ടമാകില്ലെന്നാണ് റവന്യു അധികൃതർ പറയുന്നത്. എന്നാൽ, ഭാവിയിൽ ഒറ്റ തണ്ടപ്പേര് നടപ്പാക്കാൻ ആധാർ നന്പർ നിർബന്ധമാകുന്നതിനാൽ ഭൂവുടമയ്ക്കു നൽകാതിരിക്കാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണു കരുതുന്നത്.
ഭൂമിയുടെ ആധാർ അധിഷ്ഠിത തണ്ടപ്പേര് പദ്ധതി: ഡിസംബറിനകം പൂർത്തിയാക്കാൻ നിർദേശം
12:15 AM Feb 21, 2020 | Deepika.com