തിരുവനന്തപുരം: കൃത്യനിർവഹണം നടത്തുന്ന ഉന്നത ഉദ്യോഗസ്ഥർക്കെതിരേ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടലുകൾ നടത്തുന്നതിനെതിരേ ഐഎഎസ്- ഐപിഎസ് അസോസിയേഷനുകളുടെ സംയുക്ത പ്രസ്താവന. പോലീസുകാർക്ക് ക്വാർട്ടേഴ്സുകൾ നിർമിക്കാൻ ലഭിച്ച ഫണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വില്ലകൾ നിർമിക്കാനായി വകമാറ്റിയെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചതിന് എതിരേയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടാതെയുള്ള പ്രസ്താവന.
പ്രതിപക്ഷ നേതാവിന്റെ പേരോ സ്ഥാനമോ അടക്കം പത്രക്കുറിപ്പിൽ പറയാതെയാണു പ്രതിഷേധം രേഖപ്പെടുത്തുന്നതായി ഐഎഎസ് അസോസിയേഷൻ പ്രസിഡന്റും ഐപിഎസ് അസോസിയേഷൻ സെക്രട്ടറിയും സംയുക്ത പ്രസ്താവനയിൽ പറയുന്നത്.
സിഎജി റിപ്പോർട്ടിന്റെ പേരിൽ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നു പ്രസ്താവനയിൽ പറയുന്നു. ഒൗദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ആക്രമിച്ചു ഭയപ്പെടുത്താൻ ശ്രമിക്കുന്നതു ശരിയല്ല. ഭയരഹിതമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണം. സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും ധാർമികമായി തളർത്തുന്ന ഇത്തരം സമീപനത്തിൽ അസോസിയേഷനുകൾ ആശങ്ക രേഖപ്പെടുത്തി.
ഡിജിപി, എഡിജിപിമാർക്കായി പണിയുന്ന വില്ലകൾ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ഐപിഎസ് അസോസിയേഷൻ പ്രതിഷേധ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണു സംയുക്ത പ്രസ്താവന.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളെന്ന് ഐഎഎസ് - ഐപിഎസ് അസോസിയേഷൻ
12:15 AM Feb 21, 2020 | Deepika.com