മൂന്നാർ: മൂന്നാറിനു പേരു ലഭിക്കാൻ കാരണമായ മൂന്നു പുഴകളുടെ സംഗമസ്ഥലത്തു പൂക്കളുടെ നിറച്ചാർത്തുമായി സഞ്ചാരികളെ വരവേൽക്കുന്ന പൂന്തോട്ടത്തിനു ബിബിസിയുടെ അംഗീകാരം. കണ്ണൻ ദേവൻ കന്പനിയുടെ റീജണൽ ഓഫീസിനോടു ചേർന്നുള്ള ഉദ്യാനമാണ് ബിബിസിയുടെ ശ്രദ്ധ നേടിയത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 80 പൂന്തോട്ടങ്ങളുടെ പട്ടികയിലാണ് മൂന്നാറിലെ പൂന്തോട്ടവും ഉൾപ്പെട്ടത്. ലോകത്തിലുടനീളമുള്ള ഉദ്യാനങ്ങളെക്കുറിച്ചുള്ള ഡോക്കുമെന്ററി പരന്പരയായ എറൗണ്ട് ദ വേൾഡ് ഇൻ 80 ഗാർഡൻ എന്ന പരിപാടിയിലാണ് മൂന്നാറിലെ പൂന്തോട്ടം ഇടംപിടിച്ചത്.
മൂന്നാറിലെ തണുപ്പുകാലം അനുഭവിക്കാനെത്തുന്ന സഞ്ചാരികൾക്ക് കണ്ണിന് വർണാഭമാകുന്ന കാഴ്ചയാണ് ഈ ഉദ്യാനം ഒരുക്കുന്നത്. കെഡിഎച്ച്പി കന്പനി തന്നെയാണ് ഈ ഉദ്യാനം പരിപാലിക്കുന്നത്. മൂന്നാറിലെ തേയിലത്തോട്ടങ്ങൾ നട്ടുപിടിപ്പിച്ച ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ച റെയിൽസ്റ്റേഷൻ നിലനിന്ന ഭാഗത്തു നിർമിച്ചതു കാരണമാണ് റെയിൽവേ ഗാർഡൻ എന്ന പേരു വന്നത്. 1924ലെ വെള്ളപ്പൊക്കത്തിൽ റെയിൽവേസ്റ്റേഷൻ തകർന്നെങ്കിലും പൂന്തോട്ടം അതിന്റെ ഓർമയുണർത്തി ഇന്നും നിലനിൽക്കുന്നു.
മൂന്നാറിലെ മൂന്നു പുഴകളും സംഗമിക്കുന്ന സ്ഥലത്തു തന്നെയാണ് ഈ പൂന്തോട്ടം നിലനിൽക്കുന്നതെന്നുമുള്ള പ്രത്യേകതയും സഞ്ചാരികൾക്കു കൗതുകം പകരുന്നു. പുഴയോടു ചേർന്നു നിലനിൽക്കുന്ന ഉദ്യോനത്തിൽ അപൂർവങ്ങളായ നിരവധി പൂക്കളുണ്ട്. ഇതിനോടു ചേർന്ന് ചായയുടെ വിവിധ തരത്തിലുള്ള രുചികൾ ആസ്വദിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ബിബിസിയിൽ ഇടംനേടി മൂന്നാറിലെ റെയിൽവേ ഗാർഡൻ
11:39 PM Feb 20, 2020 | Deepika.com