കോട്ടയം: ജനിതക വ്യതിയാനങ്ങളാൽ ഉണ്ടാകുന്ന ന്യൂറോ ഫൈബ്രോമ എന്ന നാഡികളെ ബാധിക്കുന്ന അത്യപൂർവവും അതിസങ്കീർണവുമായ രോഗത്താൽ 30 വർഷം വലഞ്ഞ കോട്ടയം സ്വദേശിനിയായ വീട്ടമ്മയ്ക്കു ശസ്ത്രക്രിയയിലൂടെ ശാശ്വത പരിഹാരം നൽകി കാരിത്താസ് ആശുപത്രി.
10-ാം വയസ് മുതൽ വോൻ-റെക്ലിൻ-ഹൊസൻസ് എന്ന എന്ന പ്രത്യേകതരം ന്യൂറോ ഫൈബ്രോമ അസുഖം മൂലം വയർ മുതൽ വലതു തുട വരെ വ്യാപിച്ച വലിയ മുഴകളുമായാണ് ഇക്കാലമത്രയും രോഗി ജീവിച്ചത്.
ഇത്ര വലിയ മുഴകൾ ദൈനംദിന ജീവിതത്തെ തന്നെ സാരമായി ബാധിച്ചു. പലേടത്തും ചികത്സിച്ച ശേഷമാണ് രോഗി കാരിത്താസ് ആശുപത്രിയിലെത്തിയത്.
വിദഗ്ധ പരിശോധനകൾക്കൊടുവിൽ ജനറൽ സർജൻ ഡോ. ബിൻടോ മാത്യു, പ്ലാസ്റ്റിക് ആൻഡ് മൈക്രോവാസ്കുലർ സർജൻ ഡോ. ഫിലിപ്പ് പി. പുതുമന, അനെസ്തേഷ്യയോളജിസ്റ്റായ ഡോ. ബിന്ദു പൈനാടത്ത് എന്നിവരുടെ നേതൃത്വത്തിൽ, നഴ്സുമാരായ ടി.എസ്. സൗമ്യ, ജൈബിമോൾ എന്നിവരുടെ സഹായത്താൽ ആറു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്.
ശരീരമാസകലം നാഡികളിൽ ഉണ്ടാകുന്ന ചെറിയ തടിപ്പുകളായാണ് ഈ രോഗം പ്രത്യക്ഷ്യപ്പെടുക. കാപ്പി നിറത്തിൽ ശരീരത്തിന്റെ പല ഭാഗത്തായി കാണപ്പെടുന്ന കലകൾ മറ്റൊരു രോഗലക്ഷണമാണ്.
ഇവ കാൻസർ കോശങ്ങളായി പരിണമിക്കാറുമുണ്ട്. സാധാരണ റേഡിയേഷൻ, കിമോതെറാപ്പി എന്നിവ അത്ര ഫലപ്രദമല്ലാത്ത ഈ രോഗത്തിന് ശസ്ത്രക്രിയയാണ് ഏറ്റവും ഫലപ്രദം.
കാരിത്താസിന്റെ കരുതലിൽ മൂന്നു പതിറ്റാണ്ടിനു ശേഷം വീട്ടമ്മയ്ക്കു സൗഖ്യം
11:39 PM Feb 20, 2020 | Deepika.com