തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ എഴുതിക്കൊടുത്ത റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഈ റിപ്പോർട്ട് തള്ളിക്കളയുകയാണെന്നും സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പിന്റെ തലവനായ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിഎജി റിപ്പോർട്ടിൽ ഫണ്ട് വകമാറ്റി നിർമിച്ചുവെന്നു കണ്ടെത്തിയ ഡിജിപിയുടെയും എഡിജിപിമാരുടെയും വില്ലകൾ യുഡിഎഫ് സംഘത്തോടൊപ്പം സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഐമാർക്കും എഎസ്ഐമാർക്കുമായി ക്വാർട്ടേഴ്സ് നിർമിക്കാൻ നീക്കിവച്ച ഫണ്ട് വകമാറ്റിയാണ് തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിൽ വില്ലകൾ നിർമിക്കുന്നതെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ.
സിഎജി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുമായി സംസാരിക്കുന്ന പതിവുണ്ടെന്നും അതിനു ശേഷമാണ് റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതെന്നും റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോൾ ഇതെല്ലാം തെറ്റാണെന്നു പറഞ്ഞാൽ ആഭ്യന്തര സെക്രട്ടറിക്കെതിരേയാണ് നടപടിയെടുക്കേണ്ടത്. അങ്ങനെയാണെങ്കിൽ സിഎജിയെ ആഭ്യന്തര സെക്രട്ടറി തെറ്റിദ്ധരിപ്പിക്കുകയല്ലേ ചെയ്തത്?
സിഎജിക്ക് ഒരു വിലയുമില്ലെന്ന നിലയിലാണു സർക്കാർ പ്രവർത്തിക്കുന്നത്. രാജ്യത്തെ ഭരണഘടനാസ്ഥാപനമായ സിഎജി കണ്ടെത്തിയ ക്രമക്കേടുകൾ മായ്ച്ചു കളയാൻ ആഭ്യന്തര സെക്രട്ടറിയെയും ക്രൈംബ്രാഞ്ച് മേധാവിയെയും ഉപയോഗിക്കുന്നു. ഇതിന്റെ നേർസത്യം പുറത്തുകൊണ്ടുവരണം. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകണം. അതിനു വേണ്ടി യുഡിഎഫ് ശക്തമായ പോരാട്ടം തുടരും.
കേവലം വില്ലകളല്ല, ലക്ഷ്വറി വില്ലകളാണ് ഫണ്ട് വകമാറ്റി നിർമിക്കുന്നതെന്ന് യുഡിഎഫ് സംഘത്തോടൊപ്പമെത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതിനുവേണ്ടി കോടികൾ പൊടിക്കുകയാണ്. ആർഭാടത്തിനും ധൂർത്തിനും കുപ്രസിദ്ധിയാർജിച്ച സർക്കാരാണിത്. ഫണ്ട് വകമാറ്റി വില്ല നിർമിക്കുന്നത് അതിന്റെ തനിയാവർത്തനമായി മാത്രമേ കാണാൻ കഴിയൂ. വ്യക്തമായ ആരോപണം ഉയർന്നുവന്നിട്ടും സർക്കാരിനു മറുപടിയില്ല.
വിനീതവിധേയരായ ഉദ്യോഗസ്ഥരെ വച്ചു കൊണ്ട് മുഖ്യമന്ത്രിയാണ് അഴിമതി നടത്തുന്നത്. അഴിമതിയുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ്. അല്ലെങ്കിൽ തനിക്ക് ഇതേക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പറയണം. അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. വരും ദിവസങ്ങളിൽ അഴിമതികളുടെ ആയിരം കഥകൾ പുറത്തു വരും.
സിബിഐ അന്വേഷണത്തി ലൂടെ മാത്രമേ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന അഴിമതിയുടെ ഉള്ളറകൾ തുറന്നു കാണിക്കാൻ സാധിക്കുകയുള്ളൂ. അതിശക്തമായ നടപടികളുമായി കോണ്ഗ്രസും യുഡിഎഫും മുന്നോട്ടു പോകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളി പ്രതിപക്ഷം, ‘മുഖ്യമന്ത്രിക്കെതിരേ അന്വേഷണം വേണം’
12:54 AM Feb 20, 2020 | Deepika.com