തിരുവനന്തപുരം: സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള രഹസ്യധാരണ ഉണ്ടാക്കിയിരിക്കുകയാണെന്നു കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ. 2019 ലെ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാനുള്ള നീക്കം തെരഞ്ഞെടുപ്പുകൾ നീട്ടിക്കൊണ്ടുപോകാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.
2019 ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയുള്ള ഇലക്ഷൻ കമ്മീഷന്റെ അഭിപ്രായം അതിശയോക്തി നിറഞ്ഞതാണ്. ബൂത്ത് തലത്തിൽ നിന്നു വാർഡുതലത്തിലേക്ക് വോട്ടർപട്ടിക മാറ്റാനുള്ള ജോലിഭാരത്തെക്കുറിച്ചും ഭാരിച്ച ചെലവിനെക്കുറിച്ചുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് . എന്നാൽ 2015ലെ വോട്ടർപട്ടിക അംഗീകരിച്ചാൽ 27 ലക്ഷം വോട്ടർമാരുടെ വോട്ടവകാശം നഷ്ടമാകുന്നത് കമ്മീഷൻ ചിന്തിക്കാതിരിക്കുന്നതാണ് അത്ഭുതകരം.
18 വയസ് പൂർത്തിയായ മുഴുവൻ വോട്ടർമാരെയും തെരഞ്ഞെടുപ്പിൽ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പിനെ ജനാധിപത്യ ഉത്സവമാക്കി മാറ്റേണ്ടത് ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ്.
വാർഡ് വിഭജനത്തിലുള്ള ഡീലിമിറ്റേഷന്റെ കാര്യത്തിലും ഇലക്ഷൻ കമ്മീഷൻ നിയമവിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത്. 2019 ഡിസംബർ 31 നു സെൻസസ് നടപടികൾ തുടങ്ങുന്നതിനാൽ വാർഡുകളുടെ പുനർ നിർണയം പൂർണമായി നിർത്തിവയ്ക്കാൻ സെൻസസ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ വാർഡ് വിഭജനം സംബന്ധിച്ച ഭേദഗതി നിയമത്തിൽ ഒപ്പുവയ്ക്കാൻ ആദ്യം വിസമ്മതിച്ചത്.
ഭരണകക്ഷിക്ക് ഭൂരിപക്ഷം നേടിയെടുക്കാനുള്ള രൂപത്തിൽ വാർഡുകൾ പുനർനിർണയിക്കാനുള്ള ഗൂഢാലോചനയാണ് ഡീലിമിറ്റേഷൻ വേണ്ടിയുള്ള ഇലക്ഷൻ കമ്മീഷന്റെ പിടിവാശിക്കു പിന്നിലുള്ളതെന്ന് വ്യക്തമായിക്കഴിഞ്ഞു.
സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്തേണ്ട ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങുന്നത് നിർഭാഗ്യകരമാണ്. വോട്ടർപട്ടികയുടെ കാര്യത്തിൽ ഇലക്ഷൻ കമ്മീഷന്റെ അപ്പീലിനെതിരേ സുപ്രീംകോടതിയിൽ നിയമനടപടി സ്വീകരിക്കാനും ഡീലിമിറ്റേഷന്റെ കാര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും ഹസൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ രഹസ്യ ധാരണ: എം.എം. ഹസൻ
12:35 AM Feb 20, 2020 | Deepika.com