തിരുവനന്തപുരം: വെടിയുണ്ട യുടെ ആവരണം (കാട്രിഡ്ജ്) ഉരുക്കി നിർമിച്ചതായി സംശയിക്കുന്ന എംബ്ലം പേരൂർക്കട എസ്എപി ക്യാന്പിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. 350 വെടിയുണ്ട കവറുകൾ കൊണ്ടു നിർമിച്ച എംബ്ലമാണു പിടിച്ചെടുത്തതെന്നു പറയുന്നു. സ്പെഷൽ ആംഡ് പോലീസിന്റെ എംബ്ലമാണു നിർമിച്ചിരുന്നത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമേ വെടിയുണ്ടകളുടെ കവറുകൾ ഉരുക്കി നിർമിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
പോലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവ ത്തിന്റെ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിയോഗിച്ചു. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് സംഘം. ലോക്കൽ പോലീസിലെയും ക്രൈംബ്രാഞ്ചിലേയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. എസ്പിയും ഡിവൈഎസ്പിമാരും ഉൾപ്പടെ നാൽപതോളം പേർ സംഘത്തിലുണ്ടാകും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. എസ്പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
25 ഇൻസാസ് റൈഫിളുകൾ കാണാതായെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും തച്ചങ്കരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തോക്കുകളെല്ലാം കണ്ടെത്തിയതായാണു പോലീസ് പറയുന്നത്. ഇതിനു പിന്നാലെയാണ് വെടിയുണ്ടകൾ കാണാതായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്. വെടിയുണ്ട കാണാതായ സംഭവത്തിൽ ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ടെന്നാണു കരുതുന്നത്.
1994-2018 കാലയളവിലാണ് വെടിയുണ്ടകൾ കാണാതായതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. വെടിയുണ്ടകളുടെ കണക്ക് സൂക്ഷിക്കുന്ന ചീഫ് സ്റ്റോറിലെയും വിവിധ ബറ്റാലിയനുകളിലെയും രജിസ്റ്ററുകൾ പരിശോധിച്ച് കാണാതായ വെടിയുണ്ടകളുടെ കണക്കും അവ കാണാതായ ദിവസവും കണ്ടെത്തും. ആ ദിവസങ്ങളിൽ ആരായിരുന്നു ചുമതലയിൽ ഉണ്ടായിരുന്നതെന്നും ആദ്യഘട്ടത്തിൽ കണ്ടെത്തും. തുടർന്നാകും ചോദ്യം ചെയ്യൽ ഉൾപ്പടെയുള്ള വിശദമായ അന്വേഷണത്തിലേക്ക് പോവുക. അവരെ ചോദ്യം ചെയ്യുന്നതോടെ ക്രമക്കേടിന്റെ കാരണവും ഉത്തരവാദികളെയും വ്യക്തമാകുമെന്നാണ് കരുതുന്നത്. രണ്ടു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാകുമെന്നാണു കരുതുന്നത്.
പോലീസിൽ നിന്ന് ഏകദേശം 12,000 വെടിയുണ്ടകൾ കാണാതായെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. വെടിയുണ്ടകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ടു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാൻ അടക്കം 11 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.
വെടിയുണ്ട കവറുകൾ ഉരുക്കി എംബ്ലം നിർമിച്ചു?
12:35 AM Feb 20, 2020 | Deepika.com