കോട്ടയം: ദേശീയ ഗെയിംസ് മെഡൽ ജേതാക്കളായ 83 പേർക്കു ജോലി നല്‍കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ട് ആറുമാസം പിന്നിട്ടിട്ടും താരങ്ങൾക്ക് ഇതുവരെ ജോലി ലഭിച്ചില്ല. താരങ്ങളുടെ ജോലി സംബന്ധിച്ച ഫയൽ മാസങ്ങളായി ധന വകുപ്പിന്റെ മുന്നിലായിരുന്നു. അവർ ചില സംശയങ്ങൾ ഉന്നയിച്ച് പൊതുഭരണവകുപ്പിലേക്ക് ഫയൽ വീണ്ടും അയച്ചിരിക്കയാണ്.
ഈ താരങ്ങളെ എവിടെ നിയമിക്കണം, ഏതൊക്കെ ജില്ലകളിൽ നിയമനം നടത്തണം, ഏതൊക്കെ ഓഫീസുകളിലാണ് നിയമിക്കേണ്ടത് തുടങ്ങിയ സംശയങ്ങൾ ഉന്നയിച്ചാണ് ധന വകുപ്പിൽ നിന്നും പൊതുഭരണവകുപ്പിലേക്ക് ഫയൽ അയച്ചിട്ടുള്ളത്. 2015-ൽ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് സർക്കാർ ജോലി നല്‍കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള തുടർ നടപടികളാണ് ഇപ്പോഴും ഇഴയുന്നത്.
ധനവകുപ്പിൽ ’എ’ സെക്ഷനിൽ ആഴ്ചകളോളമിരുന്ന ഫയൽ കഴിഞ്ഞ ദിവസം സംശയനിവാരണത്തിനായി പൊതുഭരണവകുപ്പിൽ എത്തി. വിവിധ സർക്കാർ വകുപ്പുകളിൽ സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾക്ക് ജോലി നല്‍കാനായിരുന്നു സർക്കാർ തീരുമാനം. 2019 ഓഗസ്റ്റ് 21 ന് ചേർന്ന മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നല്‍കുകയും 2019 ഓഗസ്റ്റ് 28 ന് ഇക്കാര്യത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ, കായിക യോഗ്യതകൾ സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റ് പരിശോധന വളരെ പെട്ടെന്നു പൂർത്തിയാക്കിയതുമാണ്.
നിയമന ഉത്തരവിനായി മാസങ്ങളായി ഈ താരങ്ങൾ കാത്തിരിപ്പ് തുടരുകയുമാണ്. ഇപ്പോൾ ഈ താരങ്ങൾ ഓട്ടത്തിലാണ്. മറ്റൊന്നിനുമല്ല. തങ്ങളുടെ ജോലി സംബന്ധിച്ചുള്ള ഫയൽ നീക്കാനായി.
ജോലി നല്‍കുമെന്ന ഉത്തരവിറക്കിയിട്ട് ആറുമാസം: ഇപ്പോഴും പടിക്കുപുറത്ത്
12:35 AM Feb 20, 2020 | Deepika.com