രാജകുമാരി: കൈവരിയില്ലാത്ത പാലത്തിൽനിന്നും കാർ തോട്ടിലേക്കു മറിഞ്ഞു യുവഡോക്ടർ മരിച്ചു. ചിന്നക്കനാൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ നൂറനാട് നടുവിലേമുറി പടിഞ്ഞാറ്റിൽ ഡോ. പി. ബിബിൻ (38) ആണ് മരിച്ചത്.
പൂപ്പാറ - കുമളി സംസ്ഥാന പാതയിൽ ചതുരംഗപ്പാറയ്ക്കു സമീപം ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അപകടമുണ്ടായത്. ഡോ. ബിബിൻ മാത്രമേ വാഹനത്തിലുണ്ടായിരുന്നുള്ളൂ. നെടുങ്കണ്ടത്തേക്ക് പോകുന്പോൾ ഡോക്ടർ സഞ്ചരിച്ച വാഹനം ചതുരംഗപ്പാറയ്ക്കുസമീപം കൊടുംവളവിലുള്ള വീതികുറഞ്ഞ പാലത്തിൽനിന്നും നിയന്ത്രണംവിട്ട് മുപ്പതടി താഴ്ചയുള്ള തോട്ടിലേക്കു മറിയുകയായിരുന്നു. വാഹനത്തിന്റെ നിർത്താതെയുള്ള ഹോണ്‍ ശബ്ദംകേട്ട് 200 മീറ്റർ അകലെയുള്ള ഏലം എസ്റ്റേറ്റിലെ ജീവനക്കാരൻ ഓടിയെത്തിയപ്പോഴാണു കീഴ്മേൽ മറിഞ്ഞുകിടക്കുന്ന വാഹനം കണ്ടത്. ഉടൻ സമീപവാസികളെയും ഉടുന്പൻചോല പോലീസിനെയും വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പോലീസ് നെടുങ്കണ്ടം ഫയർഫോഴ്സിന്റെ സഹായത്തോടെ വാഹനം ഉയർത്തി ബിബിനെ പുറത്തെടുക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബിബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരിച്ചു. ഉടുന്പൻചോല പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് നേരത്തെ ജോലി ചെയ്തിരുന്ന രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പൊതുദർശനത്തിനു വച്ചശേഷം സ്വദേശമായ നൂറനാട്ടേക്ക് കൊണ്ടുപോയി. ഭാര്യ: ഡോ. ശിൽപ. മകൾ: ദ്യുതി. റിട്ട. അധ്യാപകരായ പ്രഭാകരൻ, സുശീല എന്നിവരാണ് മാതാപിതാക്കൾ.
പാലത്തിൽനിന്നു തോട്ടിലേക്കു കാർ മറിഞ്ഞു യുവഡോക്ടർ മരിച്ചു
11:52 PM Feb 19, 2020 | Deepika.com