തിരുവനന്തപുരം: പൊതുജനങ്ങളിൽനിന്നു ട്രാഫിക് നിയമസംഘനത്തിനുള്ള പിഴ ഈടാക്കുന്നതിനായി സ്വകാര്യ കന്പനിക്ക് കരാർ നൽകാൻ സർക്കാർ നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് എന്ന പേരിലുള്ള പദ്ധതിയുടെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.
എന്നാൽ, പോലീസിനെതിരായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിപി ഇതുവരെ കരാറിൽ ഒപ്പുവച്ചിട്ടില്ല. 180 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കാൻ ശ്രമിക്കുന്ന പദ്ധതിയിലൂടെ കോടിക്കണക്കിനു രൂപ ഒരു സ്വകാര്യകന്പനിക്കു നൽകാനാണ് സർക്കാർ ശ്രമം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
പദ്ധതിയനുസരിച്ച് സ്വകാര്യ കന്പനി സംസ്ഥാനത്തൊട്ടാകെ 350 സ്പീഡ് ലിമിറ്റ് വയലേഷൻ കാമറകൾ, 30 റെഡ് ലൈറ്റ് വയലേഷൻ കാമറകൾ, 100 ഹെൽമെറ്റ് ആബ്സെൻസ് ഡിറ്റക്ഷൻ കാമറകൾ തുടങ്ങിയവ സ്ഥാപിക്കും. ഇവർതന്നെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിച്ച് പോലീസിനു കൈമാറും. പോലീസ് പിഴ ചുമത്തും. ഇങ്ങനെ പിരിച്ചെടുക്കുന്ന തുകയിൽ 90 ശതമാനവും പദ്ധതി നടപ്പിലാക്കുന്ന സ്വകാര്യ കന്പനിക്ക് സർവീസ് ചാർജായും മെയിന്റനൻസ് ചാർജായും നൽകാനാണു നീക്കം.
പദ്ധതിക്കായി ടെൻഡർ സമർപ്പിച്ച സിഡ്കോയെ ഒഴിവാക്കി കെൽട്രോണിനെ മുൻനിർത്തി സ്വകാര്യ കന്പനിയായ മീഡിയട്രോണിക്സിനു കരാർ നൽകാനാണ് നീക്കം നടത്തുന്നത്. ഇത്ര വലിയ പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത സാന്പത്തിക സ്ഥിതിയാണ് മീഡിയാട്രോണിക്സിനുള്ളത്. മീഡിയാട്രോണിക്സിനെ മുൻനിർത്തി വിവാദ കന്പനിയായ ഗ്യാലക്സോണാണ് ഇതിനു പിന്നിലുള്ളതെന്നാണ് തനിക്കു കിട്ടിയ വിവരമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പെറ്റി അടിക്കാനും പിഴ ഈടാക്കാനും സ്വകാര്യ കന്പനിയെ ചുമതലപ്പെടുത്തുന്നത്. ഡിജിപി ലോക്നാഥ് ബഹ്റയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ചെയർമാനുമായുള്ള കമ്മിറ്റിയാണ് ഇതിന് അനുമതി നൽകിയത്. സ്വകാര്യ കന്പനിക്കുവേണ്ടി പോലീസ് ക്വട്ടേഷൻ പണി ചെയ്യുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പോലീസിൽ നടക്കുന്ന അഴിമതി അങ്ങാടിപ്പാട്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. അഴിമതികളിൽ മുഖ്യമന്ത്രിയുടെ പങ്കുകൂടി അന്വേഷിക്കണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ആരോപണ അടിസ്ഥാനരഹിതമാണെന്നു പോലീസ് അധികൃതർ പറഞ്ഞു.
ട്രാഫിക് പിഴ ചുമത്താൻ സ്വകാര്യ കന്പനി?; സർക്കാർ നീക്കം വിവാദത്തിൽ
12:56 AM Feb 19, 2020 | Deepika.com