കൊച്ചി: പൊതുസ്ഥലങ്ങളില്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ വലിയ തുക പിഴ ചുമത്താന്‍ ഭൂസംരക്ഷണ നിയമപ്രകാരം സാധിക്കുമോയെന്നു സര്‍ക്കാര്‍ അറിയിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി. അനധികൃത പരസ്യബോര്‍ഡുകള്‍ക്കെതിരേ സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ക്ക് 10,000 രൂപ വീതം പിഴ ഈടാക്കാനുള്ള വ്യവസ്ഥ വേണമെന്നു കോടതി പറഞ്ഞു. അനധികൃത ബോര്‍ഡുകൾക്കെല്ലാം 10,000 രൂപ വരെ പിഴയീടാക്കിയാല്‍ സര്‍ക്കാരിനു നല്ല വരുമാനം കിട്ടും. മാത്രമല്ല, ബജറ്റിലെ കമ്മി നികത്താനുമാകും. പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കുന്നതിനെക്കുറിച്ചു മാത്രമാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ റാലിയുടെ പേരില്‍ അനധികൃത ബോര്‍ഡുകള്‍ എത്രയെണ്ണം സ്ഥാപിച്ചു. പോലീസ് മൂകസാക്ഷിയായി നിലകൊണ്ടു. കൊടുങ്ങല്ലൂര്‍ ചന്തപ്പടിയില്‍ ഡിവൈഎഫ്ഐയുടെ കൊടി തോരണങ്ങള്‍ റോഡിലേക്കു വീഴുന്ന നിലയിലാണുള്ളത്. ഇതു മൂലം അനിഷ്ടസംഭവമുണ്ടായാല്‍ ഭാരിച്ച ഉത്തരവാദിത്വം ആ സംഘടന ഏറ്റെടുക്കേണ്ടിവരും.
നിലവില്‍ അനധികൃത ബോര്‍ഡുകള്‍ക്ക് 150 രൂപയും 200 രൂപയുമൊക്കെയാണ് പിഴ. ഇതു മാറിയാല്‍ സ്ഥിതി മെച്ചപ്പെടും. മറിച്ച്, സര്‍ക്കുലര്‍ ഇറക്കിയിട്ട് എന്തു കാര്യം? ഭാരിച്ച തുക പിഴ ചുമത്തിയാല്‍ ഇത്തരം പ്രവൃത്തികള്‍ അവസാനിക്കും. അനധികൃത ബോര്‍ഡുകളും കൊടിതോരണങ്ങളും പാടില്ലെന്ന സര്‍ക്കുലര്‍ പാലിക്കുന്നില്ലെങ്കില്‍ ഇത്തരം സര്‍ക്കുലര്‍ കൊണ്ട് എന്തു പ്രയോജനമാണുള്ളതെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ ചോദിച്ചു.
നേരത്തേ ഹര്‍ജി പരിഗണിച്ചപ്പോള്‍, അനധികൃതമായി ബോര്‍ഡ് സ്ഥാപിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരേ ഭൂസംരക്ഷണ നിയമം, പഞ്ചായത്തിരാജ്, കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പോലീസ് ആക്ട് തുടങ്ങിയവയിലെ വിവിധ വ്യവസ്ഥകള്‍ പ്രകാരം നടപടി എടുക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വന്‍തുക പിഴ ഈടാക്കാനാവുമോയെന്ന് അറിയിക്കാനുള്ള നിര്‍ദേശം. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
പൊതുസ്ഥലങ്ങളിലെ അനധികൃത ബോര്‍ഡ്; വൻ തുക പിഴ ഈടാക്കാൻ സാധ്യത തേടി ഹൈക്കോടതി
12:56 AM Feb 19, 2020 | Deepika.com