തിരുവനന്തപുരം: കേരള കൗമുദി മുൻ എഡിറ്റർ ഇൻ ചീഫും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായ എം.എസ്. മണി (79) അന്തരിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിലായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കലാകൗമുദി ഗാർഡൻസിൽ നടത്തി.
കേരള കൗമുദി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും മൂത്തമകനാണ്. 1961 ൽ കേരളകൗമുദി ഡൽഹി ലേഖകനായി ചുമതലയേറ്റ അദ്ദേഹം 1962ലെ ഇന്ത്യ- ചൈന യുദ്ധകാലത്ത് നേഫായിലും ലഡാക്കിലും പോയി അവിടെനിന്നു യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി അംഗം, നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്സ് കോണ്‍ഫറൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേസരി സ്മാരക അവാർഡും അംബേദ്കർ അവാർഡും നേടിയിട്ടുണ്ട്.
തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രഫസറായിരുന്ന ഡോ. കസ്തൂരിഭായിയാണു ഭാര്യ. മക്കൾ: വത്സാ മണി (കേരള കൗമുദി മുൻ അസിസ്റ്റന്റ് എഡിറ്റർ), സുകുമാരൻ മണി (മാനേജിംഗ്എഡിറ്റർ, കലാകൗമുദി ) മരുമക്കൾ: എസ്. ഭാസുരചന്ദ്രൻ (കേരള കൗമുദി മുൻ റസിഡന്റ് എഡിറ്റർ), അമേലി വെയ്ജൽ (ഫ്രഞ്ച് കൾച്ചറൽ സെന്റർ മുൻ ഡയറക്ടർ )പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവരാണ് സഹോദരങ്ങൾ. രാഷ്ട്രദീപിക ലിമിറ്റഡിനുവേണ്ടി ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് പുഷ്പചക്രം സമർപ്പിച്ചു.
കലാകൗമുദി ചീഫ് എഡിറ്റർ എം.എസ്. മണി അന്തരിച്ചു
12:56 AM Feb 19, 2020 | Deepika.com