തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ചട്ടം ലംഘിച്ചു സ്പെക്ട്രം അനലൈസർ, കാമറ എന്നിവ വാങ്ങിയതിന്റെയും പിന്നീട് സർക്കാരിന്റെ അനുമതി വാങ്ങിയതിന്റെയും വിവരങ്ങളും പുറത്ത്.
പത്തനംതിട്ടയ്ക്ക് അനുവദിച്ച പോലീസ് പരിശീലന കേന്ദ്രം മുൻകൂർ അനുമതിയില്ലാതെ കൊച്ചിയിലേക്കു മാറ്റിയതിന്റെ രേഖകളും പുറത്തായി. മുൻകൂർ അനുമതിയില്ലാതെ കോടികളുടെ ഉപകരണങ്ങൾ വാങ്ങുകയും പിന്നീടു സർക്കാർ സാധൂകരണം നൽകി ഒത്താശ ചെയ്തതിന്റെയും രേഖകളാണു പുറത്തുവരുന്നത്. സർക്കാർ അനുമതി നൽകിയ സ്ഥാപനത്തിൽനിന്നല്ലാതെ മറ്റൊരു സ്ഥാപനത്തിൽ നിന്നാണ് സ്പെക്ട്രം അനലൈസർ വാങ്ങിയത്.
സ്പെക്ട്രം അനലൈസർ അല്ലെങ്കിൽ സിഗ്നൽ ഹണ്ടർ എന്ന ഉപകരണം വാങ്ങുന്നതിന് 26,30,429 രൂപ വിനിയോഗിക്കുന്നതിനും ഡൽഹിയിലെ അഗ്മ ടെൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങാനുമാണു ഡിജിപിക്ക് സർക്കാർ ഭരണാനുമതി നൽകിയത്. എന്നാൽ, ഈ സ്ഥാപനം റേറ്റ് കരാർ പുതുക്കുകയും നിരക്ക് ഉയർത്തുകയും ചെയ്തുവെന്നും റേറ്റ് കരാർ കാലാവധി പൂർത്തിയായതിനാൽ അവിടെ നിന്ന് ഉപകരണം വാങ്ങാൻ കഴിയാതെവന്നുവെന്നും ഡിജിപി സർക്കാരിനെ അറിയിച്ചു.
ഈ സാഹചര്യത്തിൽ ബംഗളൂരുവിലെ കണ്വെർജന്റ് ടെക്നോളജീസ് എന്ന സ്ഥാപനത്തിൽനിന്ന് നികുതിയുൾപ്പടെ 26,10,496 രൂപയ്ക്ക് ഉപകരണം വാങ്ങിയെന്നും പിന്നീട് സർക്കാരിനെ അറിയിച്ചു. ബംഗളൂരുവിലെ സ്ഥാപനത്തിൽനിന്ന് ഇത് വാങ്ങിയതിന് സാധൂകരണം നൽകണമെന്നും തുക നൽകുന്നതിന് പുതുക്കിയ ഭരണാനുമതി നൽകണമെന്നും പോലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടു. തുടർന്നാണ് നടപടി സാധൂകരിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. ഭാവിയിലെ എല്ലാത്തരം ഇടപാടുകൾക്കും സ്റ്റോഴ്സ് പർച്ചേസ് മാന്വൽ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിരുന്നു. എന്നാൽ, തുടർന്നും മാന്വൽ പാലിക്കാതെ ചട്ടലംഘനങ്ങൾ നടത്തിയതിന്റെ വിവരങ്ങളാണു പുറത്തുവന്നത്.
പോലീസ് ഹൗസിംഗ് കണ്സ്ട്രക്ഷൻ കോർപറേഷൻ നിലവിലിരിക്കേ പോലീസിന്റെ നിർമാണപ്രവർത്തനങ്ങൾ സ്വകാര്യ കന്പനിയെ ഏൽപ്പിച്ചിരുന്നു. നിർമാണ പ്രവർത്തനത്തിൽ പരിചയമില്ലാത്ത സിൽക്കിനെ ഏൽപ്പിച്ചതും വിവാദമായിരുന്നു. കൂടാതെ ക്രൈംബ്രാഞ്ചിനായി ഡിസൈൻ ക്ലിയേഡ് ലെൻസ് വയേഡ് കാമറകൾ വാങ്ങാൻ അനുമതി ലഭിച്ചശേഷം മറ്റൊരു കന്പനിയുടെ അഞ്ച് ഡിജിറ്റൽ കാമറകൾ കെൽട്രോണിൽനിന്ന് വാങ്ങുകയും തുടർന്ന് സർക്കാരിൽനിന്ന് അനുമതി തേടുകയും ചെയ്തു.
സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ അനുമതി ലഭിച്ചതിൽ പത്തനംതിട്ടയിൽ തുടങ്ങാൻ ഉദ്ദേശിച്ച കേന്ദ്രം അനുമതിയില്ലാതെ കൊച്ചിയിലേക്ക് മാറ്റി. പത്തനംതിട്ടയ്ക്ക് പകരം കൊച്ചിയിൽ പരിശീലന കേന്ദ്രം നിർമാണമാരംഭിച്ച ശേഷമാണ് സർക്കാരിൽ നിന്നു സാധൂകരണവും ഭരണാനുമതിയും നേടിയത്.
പോലീസ് നവീകരണത്തിനുള്ള ഫണ്ടിൽനിന്നു നിരവധി കാര്യങ്ങളിൽ ചട്ടം ലംഘിച്ച് വാങ്ങലുകൾ നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഇവയൊക്കെ ഡിജിപിയുടെ കത്തിനെ തുടർന്ന് സർക്കാർ സാധൂകരിച്ചു നൽകുകയായിരുന്നു.
സ്പെക്ട്രം അനലൈസർ, കാമറ എന്നിവയും ഡിജിപി ചട്ടം ലംഘിച്ചു വാങ്ങി
12:56 AM Feb 19, 2020 | Deepika.com