തിരുവനന്തപുരം: കേരള പോലീസിന്റെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതി സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നുണ്ടെന്ന മാധ്യമ വാർത്തകൾ വാസ്തവവിരുദ്ധവും തികച്ചും അടിസ്ഥാനരഹിതവുമാണെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ 14 മാസത്തിനിടെ മൂന്ന് തവണയാണ് പദ്ധതിക്കുവേണ്ടി പോലീസ് ഇ-ടെൻഡർ ക്ഷണിച്ചത്. ഇതിൽ രണ്ടുതവണയും ഒരു കന്പനി മാത്രമേ അപേക്ഷിച്ചുള്ളൂ. മൂന്നാമതും ടെൻഡർ ക്ഷണിച്ചപ്പോൾ രണ്ടു കന്പനികൾ അപേക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സേനയിലെ മുതിർന്ന ഓഫീസർമാരെ കൂടാതെ ഐടി മിഷൻ, സിഡാക്, നാറ്റ്പാക്, മോട്ടോർ വാഹനവകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരുടെയും സേവനം ലഭ്യമാക്കിയാണ് ഇവാലുവേഷൻ കമ്മിറ്റി രൂപീകരിച്ചത്.
ഫീൽഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള ടെക്നിക്കൽ ഇവാലുവേഷൻ നടപടികൾ നടന്നുവരുന്നതേയുള്ളൂ. അവ പൂർത്തിയാക്കി ലഭിക്കുന്ന റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ഫിനാൻഷൽ ബിഡ് തുറക്കുന്നത്. അതിനുശേഷം മാത്രമേ ഏത് കന്പനിക്കാണ് പദ്ധതി ലഭിക്കുന്നതെന്ന് പറയാനാകൂ. അതു ശിപാർശയായി സർക്കാരിന് നൽകി സർക്കാർ തലത്തിലെ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം സർക്കാർ ഉത്തരവായി പുറത്തിറങ്ങിയാൽ മാത്രമേ പദ്ധതി ഏതെങ്കിലും സ്ഥാപനത്തിനു നൽകിയെന്ന് പറയാനാകൂ. ടെക്നിക്കൽ ഇവാലുവേഷൻ പോലും ഇതുവരെ കഴിയാത്ത സാഹചര്യത്തിൽ ഒരു കന്പനിക്ക് മാത്രമായി പദ്ധതി നൽകാൻ ശ്രമം നടക്കുന്നുവെന്ന തരത്തിലുളള വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്.
വാഹനങ്ങളുടെ അമിതവേഗവും സിഗ്നൽ ലംഘനവും ഉൾപ്പെടെയുള്ള ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തി ഡ്രൈവർമാർക്ക് ശിക്ഷ നൽകാനും അതുവഴി നിരത്തുകളിൽ യാത്ര സുഗമമാക്കാനും ഉദ്ദേശിച്ചാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മറ്റ് പല സംസ്ഥാനങ്ങളിലും ഇപ്പോൾ ഇത്തരം പദ്ധതി നിലവിലുണ്ടെന്നും പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോസ്മെന്റ് പദ്ധതി: വാർത്തകൾ അടിസ്ഥാനരഹിതമെന്നു പോലീസ്
12:56 AM Feb 19, 2020 | Deepika.com