തിരുവനന്തപുരം: സിഎജി റിപ്പോർട്ട് ചോർന്നെന്ന സ്പീക്കറുടെ പരാമർശം അനുചിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ ഒരംഗത്തെ സ്പീക്കർ ഒരു കാരണവശാലും സംശയിക്കാൻ പാടില്ല. എംഎൽഎ എന്ന തന്റെ അധികാരമുപയോഗിച്ച് പി.ടി. തോമസ് ചട്ടപ്രകാരമാണ് നിയമസഭയിൽ പോലീസ് വകുപ്പിനെതിരായ അഴിമതി ആരോപണം ഉന്നയിച്ചത്. ആരോപണം വസ്തുനിഷ്ഠമായാണ് അദ്ദേഹം ഉന്നയിച്ചത്. അദ്ദേഹം ഉന്നയിച്ച അഴിമതി ആരോപണത്തിന്റെ ചില ഭാഗങ്ങൾ സിഎജി റിപ്പോർട്ടിലുണ്ട്. അത് യാദൃച്ഛികമാണ്.
സിഎജി റിപ്പോർട്ടിന് അത്രയ്ക്കു രഹസ്യാത്മകതയൊന്നുമില്ല. വിവിധ തലങ്ങളിൽ സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കാറുണ്ട്. ഉദ്യോഗസ്ഥർക്കെല്ലാം ഇക്കാര്യങ്ങളൊക്കെ അറിയാം. അതുകൊണ്ട് ആ റിപ്പോർട്ട് ചോർന്നെന്നു സ്പീക്കർ പറഞ്ഞത് അനുചിതമായിപ്പോയി. നിയമസഭയിലെ ഒരംഗത്തിന്റെ അവകാശത്തെ സ്പീക്കർ ഒരിക്കലും ചോദ്യംചെയ്യാൻ പാടില്ലാത്തതാണ്.
ഇതു പുതിയ സംഭവമൊന്നുമല്ല. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് പുറത്തുവരുന്നതിന് ഒരു ദിവസം മുൻപ് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പത്രസമ്മേളനം നടത്തി റിപ്പോർട്ടിലെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് ചോർന്നെന്ന് സർക്കാർ പറയുന്പോൾ അതിന് ഒത്താശ ചെയ്തു കൊടുക്കേണ്ട ബാധ്യത സ്പീക്കർക്കില്ല. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു മറുപടിയില്ലാത്തതു കൊണ്ടാണ് റിപ്പോർട്ട് ചോർന്നെന്നു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിറങ്ങിയത്. അഴിമതിയെ കുറിച്ച് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ തയാറാവുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ആഭ്യന്തര സെക്രട്ടറികൂടി അറിഞ്ഞു നടന്ന അഴിമതി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുന്നതു കൊണ്ടു കാര്യമില്ല. അതുകൊണ്ടാണ് അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. തോക്കും വെടിയുണ്ടയും കാണാതായ സംഭവം എൻഐഎ അന്വേഷിക്കണം. ഇത്രയും നാൾ തോക്കെവിടെ എന്ന് സിഎജി ചോദിച്ചപ്പോൾ മറുപടിയില്ലായിരുന്നു. എന്നാൽ, വിവാദമായപ്പോൾ തോക്കുകൾ എല്ലാം കിട്ടിയെന്നാണു പറയുന്നത്. അത് ആരാണ് കൊണ്ടു തിരിച്ചുവച്ചത് എന്നതും അന്വേഷിക്കേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ഗാലക്സോണ്‍ കന്പനിയെ പോലീസ് ആസ്ഥാനത്തുനിന്നും അടിച്ചുപുറത്താക്കണം. കെൽട്രോണ്‍ പുറത്തിറക്കിയ ദർഘാസ് മാനദണ്ഡങ്ങളിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ബ്ലാക്ക് ലിസ്റ്റ് ചെയ്ത കന്പനികൾക്ക് അയോഗ്യതയുണ്ട്. അതോടൊപ്പം ദർഘാസിൽ പങ്കെടുക്കുന്ന കന്പനികൾക്ക് സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം നടത്തുന്നതിൽ ചുരുങ്ങിയത് മൂന്ന് വർഷം ഇന്ത്യയിലോ വിദേശത്തോ പ്രവൃത്തിപരിചയം വേണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
ഗാലക്സോണ്‍ കന്പനിയിലെ മൂന്നിൽ രണ്ടു ഡയറക്ടർമാരെ കേന്ദ്ര കന്പനികാര്യ മന്ത്രാലയം അയോഗ്യരാക്കിയിരിക്കുകയാണ്. 2017 ജൂലൈയിൽ രൂപീകരിച്ച കന്പനിക്ക് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമില്ല. സിംസ് പദ്ധതിയുടെ നടത്തിപ്പിന് ഗാലക്സോണ്‍ കന്പനിക്ക് ഒരു യോഗ്യതയുമില്ലെന്നു തെളിഞ്ഞ സാഹചര്യത്തിൽ കന്പനിക്കു നൽകിയ കരാർ അടിയന്തരമായി റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സിഎജി റിപ്പോർട്ട് ചോർന്നെന്ന സ്പീക്കറുടെ പരാമർശം അനുചിതം: രമേശ് ചെന്നിത്തല
12:56 AM Feb 19, 2020 | Deepika.com