പത്തനംതിട്ട: പൊതുതെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക പുനഃക്രമീകരിച്ചു മുന്‍പും തദ്ദേശസ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ടെങ്കിലും ഇത്തവണ നടപടിക്രമം തുടങ്ങാനെടുത്ത കാലതാമസം കമ്മീഷനെ പ്രതിസന്ധിലാക്കുന്നു.
മട്ടന്നൂര്‍ നഗരസഭയിലേക്കൊഴികെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും നവംബറില്‍ പുതിയ ഭരണസമിതി അധികാരമേല്‍ക്കാന്‍ കഴിയുന്ന വിധം തെരഞ്ഞെടുപ്പ് നടത്തേണ്ടതു കമ്മീഷന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. എന്നാല്‍, നിലവില്‍ വോട്ടര്‍പട്ടികയുടെ കാര്യത്തിൽ പോലും അവ്യക്തത നിലനില്ക്കുമ്പോൾ ഈ പ്രക്രിയ എങ്ങനെ പൂര്‍ത്തീകരിക്കുമെന്നതാണ് ഇപ്പോഴത്തെ ആശങ്ക. പഞ്ചായത്ത് രാജ്, നഗരപാലിക നിയമം നിലവില്‍ വന്നശേഷം ആദ്യമായി സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് നഗരസഭകളിലേക്കു തെരഞ്ഞെടുപ്പു നടന്ന 1995നുശേഷം തുടര്‍ച്ചയായ എല്ലാ അഞ്ചു വര്‍ഷം കൂടുന്പോഴും തെരഞ്ഞെടുപ്പു നടപടി കൃത്യമായിരുന്നു. 2005ലെ തെരഞ്ഞെടുപ്പ് ഒരു മാസം വൈകിയിരുന്നു.
2015ല്‍ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുവേണ്ടി ഉപയോഗിച്ചതു 2014ലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടികയാണ്. ഈ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചാണ് 2015ല്‍ പഞ്ചായത്ത്, നഗരസഭ തെരഞ്ഞെടുപ്പുകള്‍ നടത്തിയത്. എന്നാല്‍, ഇതിനു മുമ്പുള്ള നടപടിക്രമം തെരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മുമ്പേ ആരംഭിച്ചിരുന്നു. വാര്‍ഡ് വിഭജനം, സംവരണ വാര്‍ഡുകളുടെ നിര്‍ണയം തുടങ്ങി ഒട്ടേറെ നടപടിക്രമങ്ങളും തെരഞ്ഞെടുപ്പിനു മുമ്പ് കമ്മീഷന് പൂര്‍ത്തീകരിക്കണം.
ഇത്തവണ വോട്ടര്‍പട്ടിക നടപടിക്രമം തുടങ്ങാൻതന്നെ വൈകി. ഇതിനിടെ, തദ്ദേശസ്ഥാപനങ്ങളില്‍ ഓരോ വാര്‍ഡു വീതം കൂട്ടാനും തീരുമാനമാനിച്ചു. ഇതെല്ലാം പൂര്‍ത്തീകരിച്ച് നവംബറില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ തീർക്കണം. 2015ലെ വോട്ടര്‍പട്ടിക നിലനിര്‍ത്തി പുതിയ പേരുകള്‍കൂടി ഉള്‍പ്പെടുത്തി പട്ടിക പുതുക്കാനാണ് കമ്മീഷന് തീരുമാനിച്ചത്. ഇതാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് വന്നതോടെ നടപടിക്രമം നിര്‍ത്തിവച്ചിരിക്കുകയാണ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് ബൂത്ത് അടിസ്ഥാനത്തിൽ ഉപയോഗിച്ച പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചു വോട്ടെടുപ്പ് നടത്തണമെന്നതാണ് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ ആവശ്യം.
ആക്ടില്‍ പറയുന്നത്
1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 16 മുതല്‍ 28 വരെ വകുപ്പുകളിലും 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 72 മുതല്‍ 84 വരെ വകുപ്പുകളിലും 1994ലെ പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ചട്ടങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍പട്ടിക തയാറാക്കലും പുതുക്കലും സംബന്ധിച്ചു വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമാണെന്നു തോന്നുന്നപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ ആവശ്യത്തിന് ഒരു കണക്കെടുപ്പ് നടത്താതെ നിയമസഭ നിയോജക മണ്ഡലങ്ങളില്‍ പ്രാബല്യത്തിലുള്ള വോട്ടര്‍പട്ടിക സ്വീകരിച്ചുകൊണ്ട് തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികകള്‍ തയാറാക്കാവുന്നതാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
വോട്ടര്‍പട്ടിക പുനഃക്രമീകരണം
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടതു വാര്‍ഡ് അടിസ്ഥാനത്തിലുള്ള പട്ടികയാണ്. ഇത്തരമൊരു പട്ടിക 2015ലെ തെരഞ്ഞെടുപ്പിനു മുമ്പായി കമ്മീഷന് ഫോട്ടോ പതിച്ച് തയാറാക്കിയിരുന്നു. ഇതാകട്ടെ 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പട്ടിക പുനഃക്രമീകരിച്ചുകൊണ്ടായിരുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു വേണ്ടി ഭവനസന്ദര്‍ശനം നടത്തിയാണു പുനഃക്രമീകരണം നടത്തിയത്.
പ്രത്യേകമായി ജീവനക്കാരെ നിയോഗിച്ചു ബൂത്തുതല പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ വോട്ടര്‍മാരുടെയും വീടുകള്‍ സന്ദര്‍ശിച്ചു വോട്ടറുടെ പേരു തിരിച്ചറിഞ്ഞശേഷം ഓരോരുത്തരുടെയും കോളത്തില്‍ പുതിയ വാര്‍ഡ് നമ്പരും വീട്ടുനമ്പരും രേഖപ്പെടുത്തിയിരുന്നു. എന്‍ഐസിയുടെ സാങ്കേതിക സഹായത്തോടെയാണു നടപടിക്രമം പൂര്‍ത്തീകരിച്ചത്.
പട്ടിക പൂര്‍ത്തീകരിച്ച ശേഷമാണ് വാര്‍ഡ് വിഭജനം നടത്തിയത്. 2015 ആദ്യംതന്നെ വാര്‍ഡുവിഭജനം പൂര്‍ത്തീകരിച്ച് ഉത്തരവിറങ്ങുകയും ചെയ്തിരുന്നു.
ബിജു കുര്യന്
വോട്ടര്‍പട്ടിക: വൈകിത്തുടങ്ങിയ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷനു വിനയാകുന്നു
12:26 AM Feb 19, 2020 | Deepika.com