പാലാ: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഏതാനും സ്ഥലങ്ങൾ വില്പനയ്ക്കായി കേരളത്തിലെ മൂന്നു പ്രമുഖ ദിനപത്രങ്ങളിൽ കൊടുത്ത പത്രപരസ്യത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹികമാധ്യമങ്ങളിലും ചാനലുകളിലും തെറ്റായ പ്രചാരണം നടക്കുകയാണെന്നു പാലാ രൂപത. തെറ്റിദ്ധാരണ ഉളവാക്കുന്ന വ്യാഖ്യാനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ രൂപത വിശദീകരണക്കുറിപ്പ് പുറത്തിറക്കി.
ജനങ്ങൾക്കു മെച്ചപ്പെട്ട ചികിത്സാ സൗകര്യം നൽകണമെന്നുള്ള സദുദ്ദേശ്യത്തോടെയാണ് പാലാ രൂപത ചേർപ്പുങ്കലിൽ മാർ സ്ലീവാ മെഡിസിറ്റി ആരംഭിച്ചിരി ക്കുന്നതെന്നു കുറിപ്പിൽ പറയുന്നു. ഇതിനോടകംതന്നെ മുന്നൂറു കോടി രൂപ ചെലവായിട്ടുണ്ട്. ഈ തുക പൊതുജനങ്ങൾ, ഇടവകകൾ, സമർപ്പിത സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവർ നിർലോഭമായി നൽകിയ സംഭാവനകളുടെയും സഹകരണത്തിന്റെയും പിന്നീട് അത്യാവശ്യമായ വന്ന സാഹചര്യത്തിൽ ബാങ്ക് ലോണിന്റെ സഹായത്തോടെയാണു സ്വരൂപിച്ചിരിക്കുന്നത്.
ഈ ആതുരശുശ്രൂഷ കേന്ദ്രത്തിൽ മരണാസന്നരായ രോഗികൾക്കു സൗജന്യ ചികിത്സ നൽകാൻ പാലീയേറ്റിവ് ബ്ലോക്ക് പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ അനേക വർഷങ്ങളായി സാമൂഹ്യപ്രതിബദ്ധതയുള്ള വിവിധ സഹായ പദ്ധതികൾ - പാലാ കാരിത്താസ്, ഹോം പാലാ പദ്ധതി, കുടുംബ സഹായനിധി, പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റി നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമപദ്ധതികൾ തുടങ്ങിയവയും ശ്രദ്ധേയമാണ്.
ആശുപത്രിയുടെ പണി പൂർത്തീകരിക്കാനും തുടർ പ്രവർത്തനങ്ങൾക്കുമായി ഇതുവരെ എടുത്ത ബാങ്ക് ലോണുകൾ കുറെയെങ്കിലും എത്രയും വേഗം തിരിച്ചടയ്ക്കുന്നതിനാണ് നിർദിഷ്ട സമിതികളുടെ അഭിപ്രായപ്രകാരം ഏതാനും സ്ഥലങ്ങൾ വിൽക്കാൻ ശ്രമിക്കുന്നത്. ഇക്കാര്യം രൂപത ഫൈനാൻസ് കമ്മിറ്റിയിലും രൂപത ആലോചനാ സമിതിയിലും ചർച്ചചെയ്ത് അനുവാദം വാങ്ങുകയും രൂപത കച്ചേരിയിലും വൈദികസമിതിയിലും അവതരിപ്പിച്ചു തീരുമാനമെടുക്കുകയും ചെയ്തതാണ്.
വില്പന കാര്യങ്ങൾ വേണ്ടവിധം കൈകാര്യം ചെയ്യാൻ പ്രാപ്തരായ അല്മായർ ഉൾപ്പെടുന്ന ഒരു അഞ്ചംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഈ സ്ഥലങ്ങളുടെ വില്പനയ്ക്കായി പത്രത്തിൽ പരസ്യം ചെയ്തത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഈ കാര്യങ്ങൾ ചെയ്യുന്നത്.
ഇപ്പോൾ ഏകദേശം ആറ് ഏക്കർ സ്ഥലം വിൽക്കുന്നതിനെപ്പറ്റി ചിന്തിക്കുന്ന അവസരത്തിൽ മാർ സ്ലീവാ മെഡിസിറ്റിക്കു വേണ്ടി മുപ്പത്തിരണ്ട് ഏക്കറോളം സ്ഥലം രൂപതയ്ക്ക് ഉണ്ടായിട്ടുണ്ട് എന്നതും കണക്കിലെടുക്കേണ്ട കാര്യമാണെന്നും രൂപതകേന്ദ്രം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
സ്ഥലം വില്പന: ചില കേന്ദ്രങ്ങൾ തെറ്റിദ്ധാരണ പരത്തുകയാണെന്നു പാലാ രൂപത
12:25 AM Feb 19, 2020 | Deepika.com