എരുമേലി: മണ്ണെണ്ണയൊഴിച്ചു കത്തിച്ചു പൊള്ളലേറ്റ് ഒപ്പം കഴിഞ്ഞിരുന്ന യുവാവിനൊപ്പം ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനെതിരേ യുവതിയുടെ മരണമൊഴിയെത്തുടർന്നു കൊലപാതക കുറ്റത്തിനു പോലീസ് കേസെടുത്തു. യുവാവിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നു ഡോക്ടർമാർ അറിയിച്ചു.
എരുമേലി ശ്രീനിപുരം നാലു സെന്റ് കോളനി തഴക്കവയലിൽ മനു (35), റാന്നി അടിച്ചിപ്പുഴ സ്വദേശിനി വിനീത (40) എന്നിവർക്കാണു കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ പൊള്ളലേറ്റത്. ഭർത്താവുമായി അകന്നു കഴിയുന്ന വിനീതയും ഭാര്യയുമായി അകൽച്ചയിലായ മനുവും ഇയാളുടെ ശ്രീനിപുരത്തെ വീട്ടിൽ കുറെനാളായി ഒരുമിച്ചായിരുന്നു താമസം. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ മദ്യപിച്ചെത്തിയ മനു ഉപദ്രവിച്ചപ്പോൾ താൻ സ്വയം മണ്ണെണ്ണ ഒഴിച്ചെന്നും ഇതുകണ്ടു മനുവും സ്വയം മണ്ണെണ്ണ ഒഴിക്കുകയും തുടർന്ന് ഇരുവരുടെയും ദേഹത്തേക്കു തീകൊളുത്തിയെന്നുമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽവച്ചു വിനീത മൊഴി നൽകിയതെന്നു ഡോക്ടർമാർ പോലീസിനോടു പറഞ്ഞു.
വിനീതയ്ക്ക് 90 ശതമാനവും മനുവിന് 50 ശതമാനവും പൊള്ളലേറ്റിരുന്നു. ഇന്നലെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വിനീതയുടെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മനുവിനെതിരേ കൊലപാതക കുറ്റത്തിനാണു കേസ്. എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. മധുവിന്റെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. സംഭവമുണ്ടായ ശ്രീനിപുരത്തെ വീട്ടിൽ ഫോറൻസിക് വിഭാഗം തെളിവെടുപ്പ് നടത്തി.
തീപ്പൊള്ളലേറ്റ യുവതി മരിച്ചു; ഒപ്പം പൊള്ളലേറ്റ യുവാവിനെതിരേ കേസ്
12:02 AM Feb 19, 2020 | Deepika.com