കൊച്ചി: നെടുങ്കണ്ടത്ത് രാജ്കുമാര് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ മുഖ്യപ്രതി എസ്ഐ സാബുവിനെ എറണാകുളം സിജെഎം കോടതി കൂടുതല്‍ തെളിവെടുപ്പിനും ചോദ്യംചെയ്യലിനുമായി കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡി മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇയാളെ ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കി ശനിയാഴ്ച വരെ കസ്റ്റഡിയില്‍ വാങ്ങി.
കേസില്‍ പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്നു കോടതിയെ സിബിഐസംഘം അറിയിച്ചു. സാബുവിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ഗൂഢാലോചനയിലും മര്‍ദനത്തിലും ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പോലീസുകാര്‍ക്കു പങ്കുണ്ടെന്നു ബോധ്യപ്പെട്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്കല്‍ പോലീസും തുടര്‍ന്നു ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ആകെ ഏഴു പ്രതികളാണുള്ളത്.
സിബിഐ കേസ് അന്വേഷണം ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണ് സാബുവിന്റേത്.
സാബുവിന്റെ ജാമ്യം നേരത്തേ സുപ്രീംകോടതി റദ്ദാക്കിയിരുന്നെങ്കിലും ക്രൈംബ്രാഞ്ച് നടപടിയെടുത്തിരുന്നില്ല. ഇതിനിടെയാണ് മരിച്ച രാജ്കുമാറിന്റെ അമ്മയും ഭാര്യയും മക്കളും ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണം സിബിഐക്കു നല്കിയതും. കഴിഞ്ഞ ഒക്ടോബറില്‍ കേസ് സിബിഐക്കു വിട്ടിരുന്നെങ്കിലും അന്വേഷണം ആരംഭിച്ചില്ലെന്നു കാണിച്ചു രാജ്കുമാറിന്റെ അമ്മയും ഭാര്യയും മക്കളും വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം ആദ്യം കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. കേസില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കും.
ഏഴു പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ എറണാകുളം സിജെഎം കോടതിയില്‍ കഴിഞ്ഞ 26നു സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ സി.ബി. റെജിമോന്, ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസർമാരായ എസ്. നിയാസ്, സജീവ് ആന്റണി, ഹോംഗാര്‍ഡ് കെ.എം. ജയിംസ്, സിവില്‍ പോലീസ് ഓഫീസര്‍ ജിതിന് കെ. ജോര്‍ജ്, അസി.സബ് ഇന്‍സ്പെക്ടര്‍ റോയി പി. വര്‍ഗീസ് എന്നിവരാണ് കേസിലെ പ്രതികള്‍.
സാമ്പത്തികതട്ടിപ്പു കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാര് പോലീസിന്റെ ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നു 2019 ജൂണ്‍ 21നു മരിച്ചെന്നാണു കേസ്.
നെടുങ്കണ്ടം കസ്റ്റഡി മരണം ; ഉന്നതരും കുടുങ്ങും
01:31 AM Feb 18, 2020 | Deepika.com