കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ.പി. ആന്റണി (93) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് കാക്കനാട് ചെന്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളിയിൽ.
ഭാര്യ: പരേതയായ ആലീസ്. മക്കൾ: ഡയാന, റോക്കി ആന്റണി, പരേതനായ ജോണ് ആന്റണി (ഗിറ്റാറിസ്റ്റ്). മരുമക്കൾ: ഡോ. തോമസ് ഗോഡ്രിഗ്, സുപ്രിയ, സൂസൻ.
രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ വ്യോമസേനയിൽ വൈമാനികനായിരുന്ന ആന്റണി, 1964ൽ കളമശേരി സെന്റ് പോൾസ് കോളജിൽ ചരിത്രാധ്യാപകനായും വൈസ് പ്രിൻസിപ്പലായും സേവനം ചെയ്തു. 1975 മുതൽ ആറു വർഷം കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു.
മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇന്റർമീഡിയറ്റും പൂന, പഞ്ചാബ് യൂണിവേഴ്സിറ്റികളിൽനിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1981ൽ കേരള യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റ് നേടി. നാഗാലാൻഡിൽ മൂന്നു വർഷം താമസിച്ചു നാഗാ കുടുംബങ്ങളുടെ ജീവിതസവിശേഷതകൾ പ്രതിപാദിക്കുന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഈ ഗവേഷണ ഗ്രന്ഥം കേംബ്രിജ് സർവകലാശാലയിൽ സൂക്ഷിച്ചിട്ടുണ്ട്. 1991 ൽ ബ്രിട്ടനിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ഫെലോ ആയി.
1967ൽ വരാപ്പുഴ അതിരൂപത കാത്തലിക് അസോസിയേഷനു രൂപം നല്കാൻ നേതൃത്വം നല്കി. 1972 ൽ കെഎൽസിഎയ്ക്കു രൂപംനല്കി. 1974ൽ കേരള പിന്നാക്ക സമുദായ ഫെഡറേഷൻ രൂപീകരിച്ചു. കേരളത്തിൽ അടിയാൻ സന്പ്രദായം നിലവിലുണ്ടോ എന്നന്വേഷിക്കാൻ ഏകാംഗ കമ്മീഷനായി ആന്റണിയെ 1995ൽ സുപ്രീംകോടതി നിയമിച്ചിരുന്നു. ദീർഘകാലം കേരള ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ആന്റണി നിരവധി ചരിത്ര ഗ്രന്ഥങ്ങളും രചിച്ചു. ‘ദ ഹിസ്റ്ററി ഓഫ് ലാറ്റിൻ കാത്തലിക്സ് ഇൻ കേരള’ ആണ് പ്രധാന ഗ്രന്ഥം.
ഡോ. ഇ.പി. ആന്റണി അന്തരിച്ചു
01:31 AM Feb 18, 2020 | Deepika.com