കോട്ടയം: സംവരണേതര വിഭാഗങ്ങളായ സുറിയാനി ക്രൈസ്തവർ, നായർ ബ്രാഹ്മണ, സമുദായങ്ങൾ തുടങ്ങിയവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി പ്രഖ്യാപിച്ച പത്തു ശതമാനം സംവരണം ( ഇഡബ്ലിയുഎസ് റിസർവേഷൻ) നടപ്പാക്കാനുള്ള നടപടി ഇഴയുന്നു. കേന്ദ്രസർക്കാർ ഒരു വർഷത്തിനു മുകളിലായി സർക്കാർ ജോലിക്കും ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുമായി നടപ്പാക്കി വരുന്ന സംവരണത്തിൽ കേരള സർക്കാർ ഉത്തരവ് ഇറക്കിയതുതന്നെ കഴിഞ്ഞ ജനുവരി മൂന്നിനായിരുന്നു.
ഇതിലെ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി ഫെബ്രുവരി 12ന് വീണ്ടും സർക്കാർ ഉത്തരവിറക്കി. എന്നാൽ, ഉത്തരവ് ഇട്ടതുകൊണ്ടു മാത്രം ആർക്കും ഇഡബ്ലിയുഎസ് സർട്ടിഫിക്കറ്റ് കിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇതിന് റവന്യൂ വകുപ്പ് വില്ലേജ് ഓഫീസർമാർക്കു പ്രത്യേക മാർഗനിർദേശം നൽകണം. ഈ സർക്കുലർ ഉടൻ പുറപ്പെടുവിക്കുമെന്ന് ഫെബ്രുവരി 12 ലെ സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, ഒരാഴ്ചയായിട്ടും ഇതിനു നടപടിയായില്ല.
അപേക്ഷകളുടെ നിശ്ചിത മാതൃക തീരുമാനിക്കാനും അപേക്ഷ സ്വീകരിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും ഓൺലൈൻ വഴി ആക്കാനും സർക്കാർ ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിലും തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഇഡബ്ലിയുഎസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള അവസാന ദിവസം ഈ മാസം 29 ആണ്. വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ച് ഏഴു ദിവസത്തിനകം ആണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. നടപടികൾ ഇഴയുന്നതിനാൽ ഇത്തവണ ആനുകൂല്യം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. മാത്രമല്ല KEAM സൈറ്റിൽ ഇഡബ്ലിയുഎസ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള ക്രമീകരണവും ചെയ്തിട്ടില്ല.
ഇതുകൂടാതെ വില്ലേജ് ഓഫീസിൽ എത്തുന്നവരെ ചില ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുന്നതായും വ്യാപകമായ പരാതി ഉയരുന്നുണ്ട്. കേരള സർക്കാർ മാനദണ്ഡം കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം നാലു ലക്ഷം രൂപ, ആകെ ഭൂസ്വത്ത് പഞ്ചായത്തുകൾ 2.5 ഏക്കർ എന്നിവ മാത്രമാണ്.
കേന്ദ്ര മാനദണ്ഡങ്ങളായ വീടിന്റെ വിസ്തീർണം 1,000 ചതുരശ്രയടി, ഹൗസ് പ്ലോട്ട് നാലു സെന്റ് ഇവ സംസ്ഥാന സർക്കാർ ഒഴിവാക്കിയതാണ്. എന്നാൽ, ഇവ നിലവിലുണ്ട്, വാർക്ക വീട് ഉള്ളവർക്കു യോഗ്യതയില്ല എന്നൊക്കെയുള്ള വാദങ്ങൾ ഉന്നയിച്ചാണ് പലരെയും കബളിപ്പിക്കുന്നതെന്നും പറയുന്നു. ഈ ഉദ്യോഗസ്ഥർക്കെതിരേ കളക്ടർക്കു പരാതി നൽകാം.
ഇതിനു പുറമേ കേന്ദ്ര മാനദണ്ഡങ്ങളായ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ, ഭൂപരിധി അഞ്ച് ഏക്കർ എന്നിവ യഥാക്രമം നാലു ലക്ഷം രൂപ 2.5 ഏക്കർ എന്ന രീതിയിൽ സംസ്ഥാന സർക്കാർ വെട്ടിച്ചുരുക്കിയതു മൂലം കഴിഞ്ഞ വർഷം കേന്ദ്ര മാനദണ്ഡങ്ങൾ മുമ്പിൽ കണ്ട് ഇയർ റിപ്പീറ്റ് ചെയ്തു എൻട്രൻസിന് ഒരുങ്ങി പണവും സമയവും നഷ്ടപ്പെടുത്തി നിരാശയിൽ കഴിയുന്നവരും നിരവധി.
സംവരണം അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നതായി സംശയമുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. പിഎസ്സി വിജ്ഞാപനങ്ങളിൽ സാന്പത്തിക സംവരണം ഒഴിവാക്കാൻ നീക്കം നടന്നിരുന്നു. ഇഡബ്ല്യുഎസ് വിജ്ഞാപനം വരുന്നതിന് മൂന്നു ദിവസം മുന്പ് 250ഓളം തസ്തികകളിലേക്കുള്ള പിഎസ്സി വിജ്ഞാപനം ഒരുമിച്ച് ഇറക്കിയതിനെതിരേ വ്യാപക പ്രതിഷേധമുണ്ട്.
മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ്: സാമ്പത്തിക സംവരണ നടപടി ഇഴയുന്നു
01:31 AM Feb 18, 2020 | Deepika.com