പെരിയ(കാസർഗോഡ്): രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിക്കൂട്ടിലാകുന്പോൾ ആദ്യം നിഷേധിക്കലും പിന്നീടു പ്രതികളെ രക്ഷിക്കാനുള്ള വെപ്രാളവുമാണ് ഇപ്പോള്‍ സിപിഎമ്മിന്റെ സംഘടനാരീതിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. എല്ലാം തീരുമാനിക്കപ്പെടുന്നതു ബ്രാഞ്ച് കമ്മിറ്റികളിലല്ല, മറിച്ച് ഉന്നതങ്ങളില്‍ തന്നെയാണെന്നതാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്ലാലിന്റെയും കൃപേഷിന്റെയും ഒന്നാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പെരിയയില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ രാജ്യത്തിന്റെ എല്ലാ ഭാഗത്തും ചെന്നു ഘോരഘോരം പ്രസംഗിക്കുന്ന അതേ സിപിഎമ്മുകാരാണു തളിപ്പറമ്പില്‍ അരിയില്‍ ഷുക്കൂര്‍ എന്ന പത്തൊൻപതുകാരനെ ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരമായി കൊലപ്പെടുത്തിയത്.
കൊലപാതകികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു കോടികള്‍ ചെലവാക്കിയാണ് സുപ്രീംകോടതിയില്‍നിന്ന് അഭിഭാഷകരെ കൊണ്ടുവരുന്നത്. പോലീസിന്റെ ഉണ്ട കാണാതാകുന്നത് സാധാരണ സംഭവമാണെന്നാണ് മുന്‍ ആഭ്യന്തരമന്ത്രി തന്നെ പറയുന്നത്. ഇങ്ങനെ കാണാതാകുന്ന സാധനങ്ങള്‍ ആരുടെയെല്ലാം കൈയിലാണ് എത്തുന്നതെന്നതാണ് ഏറ്റവും ഗൗരവമായി അന്വേഷിക്കേണ്ടത്. വിവാദവിഷയങ്ങളില്‍ കാര്യത്തോടടുക്കുമ്പോള്‍ നരേന്ദ്രമോദിയും പിണറായിയും ചേട്ടന് ബാവ അനിയന് ബാവ കളിച്ചുനടക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
സാധാരണക്കാരായ രണ്ടു ചെറുപ്പക്കാരെ നിഷ്കരുണം കൊലപ്പെടുത്താന്‍ തീരുമാനിച്ചത് ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അതിന്റെ ശാപത്തില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാവില്ല. -കെ.സി.വേണുഗോപാൽ പറഞ്ഞു.
കല്യോട്ട് കൊലപാതകക്കേസില്‍ ഇരകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നിൽക്കുന്നതെങ്കില് അടിയന്തരമായി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിച്ച് സിബിഐ അന്വേഷണത്തിന് വഴിയൊരുക്കുകയാണ് ചെയ്യേണ്ടതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച രാജ്മോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു.
ശരത് ലാലും കൃപേഷും കൊലചെയ്യപ്പെട്ട രാത്രിയുടെ ഓര്‍മകള്‍ എക്കാലവും തന്റെ മനസിനെ വേട്ടയാടുന്നതാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. അവരുടെ ആശയങ്ങള്‍ പൂര്‍വാധികം ശക്തമായി തിരിച്ചുവരികയാണ് ചെയ്തതെന്ന് എം.കെ. രാഘവന് എംപി പറഞ്ഞു.
എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, എം.സി. കമറുദീന്, കോണ്‍ഗ്രസ് നേതാക്കളായ കെ.പി. കുഞ്ഞിക്കണ്ണന്, സി.കെ. ശ്രീധരന്, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന് നായര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, സജീവ് ജോസഫ്, കെ.പി. അനില്‍കുമാര്‍, ജി. രതികുമാര്‍, പി.എം. നിയാസ്, കെ. നീലകണ്ഠന്, ബാലകൃഷ്ണന് പെരിയ, വിനോദ് കുമാര്‍ പള്ളയില്‍വീട്, രാജന് പെരിയ, സാജിദ് മൗവല്‍, ശാന്തമ്മ ഫിലിപ്പ്, അമൃത രാമകൃഷ്ണന്, ധന്യ സുരേഷ്, ഹരീഷ് പി. നായര്‍, കണ്ണൂരില്‍ കൊലചെയ്യപ്പെട്ട ഷുഹൈബിന്റെ പിതാവ് മുഹമ്മദ്, ശരത്ലാലിന്റെ പിതാവ് സത്യനാരായണന്, സഹോദരി അമൃത, കൃപേഷിന്റെ പിതാവ് കൃഷ്ണന്, സഹോദരി കൃഷ്ണപ്രിയ എന്നിവര്‍ സംബന്ധിച്ചു.
കൊലപാതകികളെ സംരക്ഷിക്കാൻ ഖജനാവിൽനിന്നു കോടികൾ പൊടിക്കുന്നു: വേണുഗോപാല്‍
01:31 AM Feb 18, 2020 | Deepika.com