തിരുവനന്തപുരം: പോലീസ് നവീകരണത്തിന്റെ മറവിൽ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയതിന് സംസ്ഥാന ഡിജിപി അടക്കം ഏഴു പേർക്കെതിരേ വിജിലൻസ് കേസെടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ പരാതിയിൽ എടുത്ത നടപടി വിശദമാക്കി തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. പരാതിയുടെ തൽസ്ഥിതി റിപ്പോർട്ട് നാളെ ഹാജരാക്കാൻ വിജിലൻസ് ഡയറക്ടറോടാണ് വിജിലൻസ് ജഡ്ജി എം.ബി. സ്നേഹലത ഉത്തരവിട്ടത്.
പോലീസ് നവീകരണത്തിന്റെ മറവിൽ ടെൻഡർ ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി സ്വകാര്യ കന്പനികൾക്ക് അഴിമതിയിലൂടെ 151.41 കോടി രൂപയുടെ അവിഹിത സാന്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത് സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്നാണു പരാതി.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, അഡീഷണൽ ഡിജിപി ( നവീകരണം ), ചട്ടവിരുദ്ധമായി ഉപകരണങ്ങൾ വാങ്ങാൻ ബെഹ്റ ചുമതലപ്പെടുത്തിയ സാങ്കേതിക സമിതി അംഗങ്ങൾ, കോന്പസ് കാർ വാങ്ങിയ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫിനാൻസ് കോർപറേഷൻ, പാനസോണിക് ഇന്ത്യ കന്പനി, ന്യൂഡൽഹി ആസ്ഥാനമായ എൽഎടി കന്പനി, സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണ് എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടർമാർ എന്നിവർക്കെതിരേയാണ് വിജിലൻസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, ആഡംബര വാഹനങ്ങൾ, ജിപിഎസ് സിസ്റ്റം, വോയ്സ് ലോഗർ സിസ്റ്റം, എക്സ്സ്റേ ബാഗേജ് ഇൻസ്പെക്്ഷൻ സിസ്റ്റം, ശബരിമലയിലേക്കുള്ള സുരക്ഷാ സിസ്റ്റം, മൊബൈൽ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ പ്ലാറ്റ്ഫോം എന്നിവ വാങ്ങിയതിലും വില്ലകൾ പണിതതിലും അഴിമതി നടത്തിയെന്ന് പരാതിയിൽ പറയുന്നു. അക്കൗണ്ടന്റ് ജനറൽ എസ്. സുനിൽ രാജാണ് സാക്ഷിപ്പട്ടികയിലെ ഒന്നാം സാക്ഷി.
സിഎജി റിപ്പോർട്ട്; ഡിജിപി അടക്കം ഏഴു പേർക്കെതിരേ വിജിലൻസ് കേസെടുക്കണമെന്നു കോടതിയിൽ ഹർജി
01:09 AM Feb 18, 2020 | Deepika.com