തിരുവനന്തപുരം: തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളിൽ ഒരു ആശങ്കയും വേണ്ടന്നും ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കുന്നതു നിർബന്ധമല്ലെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ. തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകും. ഭൂമിയുടെ ആധാരവുമായി ആധാർ ബന്ധിപ്പിക്കാനുള്ള ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾക്ക് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശമനുസരിച്ചാണു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതെന്ന ആരോപണം ശക്തമാണ്. ഭൂമി രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കുന്നതു കേന്ദ്രസർക്കാരിനു സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്താൻ അവസരമൊരുക്കിക്കൊടുക്കുന്നതാണ്. ഇത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന് സഹായകമാകുമെന്ന അഭിപ്രായവുമുണ്ട്.
സർക്കാർ സബ്സിഡിക്കു മാത്രമാണ് ആധാർ നിർബന്ധിക്കാനാവുക എന്നതാണു സുപ്രീംകോടതി വിധി. ഇപ്പോൾ സുപ്രീംകോടതി വിധി വരുന്നതിനു മുമ്പുതന്നെ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ച് ഒന്നാക്കിക്കഴിഞ്ഞു. ഇതോടെ രണ്ടിന്റെയും വിവരസ്രോതസ് ഒന്നായി. ഈ സാഹചര്യത്തിൽ ഭൂമി രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കുന്നതു പരോക്ഷമായി ജനസംഖ്യാ രജിസ്റ്ററിനെ സഹായിക്കുന്നതാകുമോയെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ, അത്തരത്തിലുള്ള ഒരു ആശങ്കയും വേണ്ടെന്നാണു റവന്യു വകുപ്പു മന്ത്രി പറയുന്നത്. ഭൂമിയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻവേണ്ടി മാത്രമാണ് ഇത്തരമൊരു നടപടിക്കു തീരുമാനിച്ചത്. ഭൂരേഖകളും ആധാർ നന്പറും റവന്യു സോഫ്റ്റ് വേ റിലീസിൽ ബന്ധിപ്പിക്കുന്നതിലൂടെ ഭൂമി ഇടപാടുകൾക്ക് സുതാര്യത വരികയും തട്ടിപ്പുകൾ കുറയുകയും ചെയുമെന്നാണു ബന്ധപ്പെട്ടവരുടെ ഭാഷ്യം.
ഒരു വ്യക്തിക്ക് കൈവശം വയ്ക്കാനാകുക പരമാവധി ഏഴര ഏക്കർ ഭൂമിയാണ്. വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾക്ക് ആധാർ ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെ ങ്കിലും അത് ഒറ്റ തണ്ടപ്പേരിലേക്കു മാറും. പരിധിയിൽ കഴിഞ്ഞു ഭൂമിയുള്ളവരെ പിടികൂടാൻ ഇതിലൂടെ കഴിയുമെന്നും റവന്യു വകുപ്പ് പറയുന്നു.
ഭൂമി തണ്ടപ്പേർ -ആധാർ ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്നു മന്ത്രി
01:09 AM Feb 18, 2020 | Deepika.com