തിരുവനന്തപുരം: കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള കാരണങ്ങളാൽ സംസ്ഥാനത്തു തുടർച്ചയായി ഉണ്ടാവുന്ന ദുരന്തങ്ങൾ നേരിടാൻ ജനകീയ ദുരന്തനിവാരണ പദ്ധതി നടപ്പാക്കുന്നു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം വളർത്തിയെടുക്കുകയും ദുരന്തമുണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്നതിൽ ജനങ്ങളെ ബോധവാൻമാരാക്കുകയാണു ലക്ഷ്യം.
ദുരന്തത്തെ അതിജീവിക്കാൻ ഏല്ലാവരേയും പ്രാപ്തരാക്കുക എന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽ ദുരന്തനിവാരണ പദ്ധതികൾ ഉൾപ്പെടുത്തണമെന്നു സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ജനകീയ ദുരന്തനിവാരണ പദ്ധതികൾ. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാവുന്ന വൻ പ്രളയങ്ങൾ, വരൾച്ച എന്നിവയ്ക്ക് പുറമേ മനുഷ്യ നിർമിത ദുരന്തങ്ങളായ വെടിക്കെട്ട് അപകടങ്ങൾ, തീപിടിത്തങ്ങൾ തുടങ്ങിയ പ്രാദേശിക ദുരന്തങ്ങളെയും പ്രതിരോധിക്കാനുള്ള മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങൾക്കും ജനത്തെ സജ്ജരാക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഓരോ തദ്ദേശസ്ഥാപനവും അവിടത്തെ പാരിസ്ഥിതികസവിശേഷതകളും ദുരന്ത സാധ്യതയും ഉൾക്കൊള്ളുന്ന തരത്തിലുള്ള വികസന പരിപാടികൾ സജ്ജമാക്കും. ഓരോ പ്രദേശ ത്തെയും ജനങ്ങളുടെ അനുഭവങ്ങളും പ്രാദേശിക പീനങ്ങളും ദുരന്ത നിവാരണ അഥോറിറ്റി തയാറാക്കിയിട്ടുള്ള ദുരന്ത സാധ്യതാ മാപ്പും അടിസ്ഥാനമാക്കി വേണം ദുരന്ത സാധ്യതാ അവസ്ഥാ റിപ്പോർട്ട് തയാറാക്കേണ്ടത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾക്കും ദുരന്ത പ്രതികരണ കർമ പരിപാടികൾക്കും രൂപം നല്കണം.
ഇതോടൊപ്പം ഓരോ വികസന മേഖലയിലും തയാറാക്കുന്ന പ്രോജക്ടുകളിൽ ദുരന്ത അതിജീവന ശേഷി ഉറപ്പാക്കുന്ന സാങ്കേതിക മികവും ലക്ഷ്യമിടുന്നു. ജനങ്ങളുടെ അറിവ് ദുരന്ത നിവാരണ പദ്ധതികൾക്ക് പരമാവധി ഉപകാരപ്രദമാക്കാൻ പ്രത്യേക വികസന സെമിനാറുകൾ തദ്ദേശ സ്ഥാപനങ്ങൾ സംഘടിപ്പിച്ച് ദുരന്ത നിവാരണ പദ്ധതിയിൽ ജനങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തണം. ജനപ്രതിനിധികൾ, കർമസമിതി അംഗങ്ങൾ, ഗ്രാമസഭയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ദുരന്ത സമയങ്ങളിൽ പ്രവർത്തിച്ച സന്നദ്ധ സംഘടനകൾ തുടങ്ങിയവരാണ് പ്രത്യേക വികസന സെമിനാറിൽ പങ്കെടുത്ത് ജനകീയ ദുരന്ത നിവാരണ പദ്ധതി രേഖ തയാറാക്കേണ്ടത്.
തോമസ് വർഗീസ്
ജനകീയ ദുരന്തനിവാരണം: സെമിനാറുകൾ നടത്തും
01:09 AM Feb 18, 2020 | Deepika.com