കോട്ടയം: പോലീസിന്റെ ഉന്നതതലങ്ങളിലെ അഴിമതികളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത തീവെട്ടിക്കൊള്ളയാണു പുറത്തു കൊണ്ടുവന്നിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവയ്ക്കാനുള്ള ശ്രമമാണു കോടിയേരിയുടെ പ്രസ്താവന. സിബിഐ അന്വേഷണത്തിനു സർക്കാർ തയാറാകണം.
മുഖ്യമന്ത്രിയുടെ മൗനം സംശയകരമാണ്. വിഴിഞ്ഞം വിഷയത്തിൽ നിയോഗിച്ചതു പോലെ സർക്കാർ ജുഡീഷൽ കമ്മീഷനെ നിയോഗിക്കണം. മുഖ്യമന്ത്രി നേരിട്ടു ഭരിക്കുന്ന ആഭ്യന്തരവകുപ്പിൽ ഇത്ര ഗുരുതരമായ സംഭവം ഉണ്ടായിട്ടും മൗനം പാലിക്കുന്നതു ദുരൂഹമാണ്. അഴിമതിയിൽ പങ്കില്ലെങ്കിൽ അക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. തോക്കും ഉണ്ടയും കാണാതായതു നിസാരവത്കരിക്കാനുള്ള കോടിയേരിയുടെ ശ്രമം മുൻ ആഭ്യന്തരമന്ത്രിക്കു യോജിച്ചതല്ല. ആരെയൊക്കെയോ രക്ഷപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണിത്. റിപ്പോർട്ട് ചോർച്ചയുടെ പേരിൽ പുകമറ സൃഷ്ടിക്കാനാണ് സിപിഎം ശ്രമം. സിംസ് പദ്ധതി അടിസ്ഥാനപരമായിത്തന്നെ കേരള പോലീസിന് അപമാനമാണ്. പണമുള്ളവരുടെ മാത്രം സുരക്ഷ ഉറപ്പു വരുത്തുന്ന പോലീസായി പിണറായി വിജയന്റെ പോലീസ്.
ഭരണനേതൃത്വവും മുഖ്യമന്ത്രിയും അറിയാതെ ഇത്ര വലിയ ക്രമക്കേടുകൾ നടക്കില്ല. പോലീസ് മോഡേണൈസേഷൻ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് വിവിഐപികൾക്ക് ആഡംബര വാഹനങ്ങൾ വാങ്ങിയതിൽ ടെൻഡർ നടപടിക്രമം പാലിച്ചില്ലെന്നു മാത്രമല്ല, സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെ 33 ലക്ഷം രൂപ നൽകുകയും ചെയ്തു. അടുത്ത കാലത്തു പോലീസ് സേനയ്ക്കു വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേട് നടത്തിയതായി ആരോപണമുണ്ട്. 200ൽപരം പഴയ ജീപ്പുകൾ ക്രമവിരുദ്ധമായി വാങ്ങിയതു സ്വകാര്യ കന്പനിയെ സഹായിക്കാനാണെന്നാണ് ആരോപണം.
ഇന്നു ചേരുന്ന കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി ഇക്കാര്യത്തിൽ ശക്തമായ പ്രക്ഷോഭപരിപാടി ആസൂത്രണം ചെയ്യും. ആദ്യപടിയായി ഇന്നു ജില്ലാ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
സിഎജി റിപ്പോർട്ട് : പുറത്തുവന്നതു തീവെട്ടിക്കൊള്ളയെന്നു രമേശ് ചെന്നിത്തല
12:07 AM Feb 18, 2020 | Deepika.com