കണ്ണൂർ: മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിലെ ശരണ്യ-പ്രണവ് ദന്പതികളുടെ മകൻ വിയാനിന്റെ (ഒന്നര) മൃതദേഹമാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് നൂറുമീറ്റർ അകലെ കടപ്പുറത്ത് പാറക്കെട്ടിനിടയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുലർച്ചെ കാണാതായെന്നു കാണിച്ച് അച്ഛൻ പ്രണവ് ഇന്നലെ രാവിലെ കണ്ണൂർ സിറ്റി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് തയ്യിൽ കടപ്പുറം റോഡിൽ പാറക്കൂട്ടത്തിനിടയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും കൈയിലും മുറിവുകളുണ്ടായിരുന്നു. പുലർച്ചെ മൂന്നോടെ കുട്ടി കരഞ്ഞതിനെ തുടർന്ന് പാൽ നൽകിയിരുന്നതായി അമ്മ ശരണ്യ പോലീസിനോട് പറഞ്ഞു. ആറരയോടെയാണ് കുട്ടിയെ കാണാതായ വിവരം മാതാപിതാക്കൾ അറിയുന്നതെന്നും പറയുന്നു. വീട്ടിൽ ദന്പതികളെ കൂടാതെ ശരണ്യയുടെ അമ്മ, സഹോദരന്റെ ഭാര്യ എന്നിവരാണ് ഉണ്ടായിരുന്നത്.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ മരണം കൊലപാതകമെന്നാണ് സൂചന. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയെങ്കിലും കടലിൽപോയ ശരണ്യയുടെ പിതാവ് വരുന്നതുവരെ കണ്ണൂരിൽ ഒരു ആശുപത്രിയിലെ ഫ്രീസറസിൽ കുഞ്ഞിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ രക്ഷിതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, സിറ്റി സ്റ്റേഷൻ ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ ഇവരിൽനിന്ന് കുഞ്ഞിന്റെ കൊലപാതകം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.
രക്ഷിതാക്കളുടെ കൂടെ കിടന്നുറങ്ങിയ പിഞ്ചുകുഞ്ഞ് ഇവരറിയാതെ എവിടേയും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ആദ്യംമുതൽ അന്വേഷണ ഉദ്യോഗസ്ഥർ. ഇതിനായി കുഞ്ഞിന്റെ മാതാപിതാക്കളെ രാത്രി വൈകിയും ചോദ്യംചെയ്തു. കൊലയ്ക്കു പിന്നിൽ ഭർത്താവാണെന്ന് ശരണ്യയും അല്ല ശരണ്യയാകാം കൊലപെടുത്തിയതെന്ന് പ്രണവും പോലീസിനോടു പറഞ്ഞതായാണു സൂചന.
ശരണ്യയുടെ പിതാവുമായി തെറ്റിയ പ്രണവ് പലപ്പോഴും ഭാര്യവീട്ടിൽ വരാറില്ല. ഭാര്യാപിതാവ് മത്സ്യബന്ധനത്തിനായി കടലിൽപോകുന്ന സമയത്താണ് ഇയാൾ വീട്ടിൽ വരാറുള്ളത്. എന്നാലും ശരണ്യയെ ഇവിടെ താമസിക്കാൻ അനുവദിക്കാറില്ലെന്നു പറയുന്നു. വാരം സ്വദേശിയാണ് പ്രണവ്.
വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഞായറാഴ്ച ശരണ്യയുടെ വീട്ടിൽ പ്രണവ് താമസിച്ചിരുന്നു. ഇതും സംശയത്തിനു ബലം നല്കുന്നു.
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടപ്പുറത്ത്
11:50 PM Feb 17, 2020 | Deepika.com