തിരുവനന്തപുരം: പോലീസിലെ വെടിയുണ്ടയും ആയുധങ്ങളും കാണാതായതും പോലീസ് ഫണ്ട് ക്രമക്കേട് സംബന്ധിച്ചുമുള്ള സിഎജി റിപ്പോർട്ടിൽ കേന്ദ്ര ഏജൻസികളുടേതടക്കം ഒരു അന്വേഷണവും വേണ്ടെന്നു സിപിഎം. പോലീസ് ക്രമക്കേടുമായി ബന്ധപ്പെട്ടു സിഎജി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ നടപടിക്രമമനുസരിച്ചു നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) പരിശോധിക്കട്ടെയെന്നു സിപിഎം സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സിഎജി റിപ്പോർട്ടിൽ പോലീസ് ഫണ്ട് വകമാറ്റിയതു ചൂണ്ടിക്കാട്ടിയതിനെപ്പറ്റിയുള്ള ചോദ്യത്തിന്, പോലീസ് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ചെയ്ത ശേഷം സർക്കാരിന്റെ അംഗീകാരം തേടുകയാണു ചെയ്യുന്നതെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇപ്പോൾ മാത്രമല്ല, മുൻപും ഇതു ചെയ്തിട്ടുണ്ട്. ഇതെല്ലാം പിഎസി പരിശോധിക്കട്ടെ. സർക്കാർ പിഎസിക്കു വ്യക്തമായ മറുപടി നൽകും. നിയമാനുസൃത പരിശോധനയ്ക്കു ശേഷം തുടർകാര്യങ്ങൾ ആലോചിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് ആവശ്യപ്പെട്ടതുപോലെ സിബിഐ, എൻഐഎ അന്വേഷണങ്ങൾ ആവശ്യമില്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വി.ഡി. സതീശൻ അധ്യക്ഷനായ പിഎസി എജിയുടെ റിപ്പോർട്ടിലെ പരാമർശങ്ങൾ പരിശോധിക്കട്ടെയെന്നു കോടിയേരി ആവർത്തിച്ചു. പിഎസിയിൽ കൂടുതലും ഭരണാനുകൂല എംഎൽഎമാരാണല്ലോ എന്ന ചോദ്യത്തിന്, പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ രേഖപ്പെടുത്താമല്ലോ എന്നായിരുന്നു കോടിയേരിയുടെ മറുപടി.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ പാർട്ടിക്കു വിശ്വാസമാണോ എന്ന ചോദ്യത്തിനു പാർട്ടിയുടെ വിശ്വാസത്തിലല്ല, സർക്കാരിനു വിശ്വാസമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണു നിശ്ചയിക്കുന്ന സ്ഥാനങ്ങളിൽ ഇരുത്തുന്നതെന്നും സർക്കാരിനു വിശ്വാസമുള്ളിടത്തോളം കാലം ഇവർ സ്ഥാനങ്ങളിൽ തുടരുമെന്നും കോടിയേരി പറഞ്ഞു.
സിഎജി റിപ്പോർട്ടിൽ എൽഡിഎഫ് ഭരണകാലത്തെ കാര്യങ്ങൾ മാത്രമല്ല പറയുന്നത്. 2013 മുതൽ 2018 വരയുള്ള പ്രവർത്തനങ്ങൾ പറയുന്നുണ്ട്. ഇക്കാലയളവിൽ നാലു ഡിജിപിമാർ പോലീസ് മേധാവികളായിരുന്നു. സാധാരണ ഗതിയിൽ സിഎജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും മുൻപു ചോർന്നിട്ടില്ല. ഇത്തവണ സിഎജി റിപ്പോർട്ട് ചോർന്നു നിയമസഭാംഗത്തിനു തന്നെ ലഭിച്ചു. അദ്ദേഹം നിയമസഭയിൽ അത് ഉന്നയിച്ചു. എവിടെ നിന്നു ചോർന്നുവെന്നു സിഎജി തന്നെ പരിശോധിക്കണം. സിഎജിയിൽനിന്നുതന്നെ പുറത്തു പോയതാണെങ്കിൽ നിയമസഭയുടെ പ്രിവിലേജിനെ ബാധിക്കുന്നതാണ്. ഇക്കാര്യത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.
ഇപ്പോഴത്തെ അക്കൗണ്ടന്റ് ജനറൽ ഉദ്യോഗസ്ഥരുടെ പേരെടുത്തു പറഞ്ഞു പത്രസമ്മേളനം നടത്തി കുറ്റപ്പെടുത്തിയത് അസാധാരണമാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കപ്പെടേണ്ടതാണ്. സിഎജി റിപ്പോർട്ട് ചോർന്നതു പരിശോധിക്കണമെന്നാണു ചീഫ് സെക്രട്ടറിയും ആവശ്യപ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയപ്പോൾ ചീഫ് സെക്രട്ടറിക്കെതിരേയും ആരോപണമുയർന്നിരുന്നല്ലോ എന്നായിരുന്നു കോടിയേരിയുടെ മറുപടി.
പോലീസ് ക്രമക്കേട്: കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണ്ടെന്നു സിപിഎം
01:24 AM Feb 17, 2020 | Deepika.com